കുവൈറ്റ് സിറ്റി: രാജ്യത്തെ ഒരു പ്രധാന വൈദ്യുതി ഉൽപ്പാദന-ജലശുദ്ധീകരണ ശാലയ്ക്ക് നേരെ ആക്രമണമുണ്ടായതായി വൈദ്യുതി, ജലം, പുനരുപയോഗ ഊർജ്ജ മന്ത്രാലയം ശനിയാഴ്ച അറിയിച്ചു. ആക്രമണത്തെ തുടർന്ന് പ്ലാൻ്റിൻ്റെ ഒരു ഭാഗത്ത് വൻ തീപിടിത്തമുണ്ടായി. ഈ അടിയന്തര സാഹചര്യത്തിൽ പ്ലാൻ്റിൻ്റെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനും രാജ്യത്തെ വൈദ്യുത ശൃംഖലയുടെ സ്ഥിരത നിലനിർത്തുന്നതിനുമായി നിരവധി പവർ ജനറേറ്റിംഗ് യൂണിറ്റുകൾ മുൻകരുതലിൻ്റെ ഭാഗമായി അടിയന്തരമായി വിച്ഛേദിച്ചതായി മന്ത്രാലയം വ്യക്തമാക്കി. നിലവിൽ മന്ത്രാലയത്തിലെ അടിയന്തര രക്ഷാപ്രവർത്തകരും ജനറൽ ഫയർ ഫോഴ്സും സംയുക്തമായി തീ നിയന്ത്രണവിധേയമാക്കാനും നാശനഷ്ടങ്ങൾ പരിഹരിക്കാനുമുള്ള ശ്രമങ്ങൾ ഊർജ്ജിതമായി തുടരുകയാണ്.
നിലവിലെ അസാധാരണ സാഹചര്യം കണക്കിലെടുത്ത് രാജ്യത്തെ സ്വദേശികളും വിദേശികളുമായ മുഴുവൻ താമസക്കാരും വൈദ്യുതി ഉപഭോഗം പരമാവധി കുറച്ച് ദേശീയ ദൗത്യത്തോട് സഹകരിക്കണമെന്ന് മന്ത്രാലയം അഭ്യർത്ഥിച്ചു. പ്രത്യേകിച്ച്, ഉപഭോഗം ഏറ്റവും കൂടുതലുള്ള പകൽ 11:00 മണി മുതൽ വൈകുന്നേരം 5:00 മണി വരെയുള്ള പീക്ക് സമയങ്ങളിൽ വൈദ്യുതി നിയന്ത്രിക്കുന്നത് ദേശീയ ഗ്രിഡിൻ്റെ സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും. ഇത് സാങ്കേതിക വിദഗ്ദ്ധർക്ക് അറ്റകുറ്റപ്പണികൾ വേഗത്തിലാക്കാനും പ്ലാൻ്റിൻ്റെ പ്രവർത്തനം എത്രയും വേഗം പൂർണ്ണതോതിലാക്കാനും സഹായകരമാകും. അടിയന്തര സാഹചര്യങ്ങൾ നേരിടാനുള്ള എല്ലാ പദ്ധതികളും സജീവമാക്കിയിട്ടുണ്ടെന്നും ജനങ്ങൾ ഔദ്യോഗിക വിവരങ്ങൾ മാത്രം ആശ്രയിക്കണമെന്നും വ്യാജവാർത്തകളോ ഊഹാപോഹങ്ങളോ പ്രചരിപ്പിക്കരുതെന്നും മന്ത്രാലയം കർശന നിർദ്ദേശം നൽകി.





More Stories
രാജ്യത്തെ വൈദ്യുതി ഉപഭോഗം പരമാവധി കുറയ്ക്കണം ; കർശന നിർദ്ദേശങ്ങളുമായി കുവൈറ്റ് വൈദ്യുതി, ജലം, പുനരുപയോഗ ഊർജ്ജ മന്ത്രാലയം
കുവൈറ്റ് വിമാനത്താവളത്തിൻറെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചു; ഫ്ലൈറ്റുകൾ പുനഃക്രമീകരിച്ച് കുവൈറ്റ് എയർവേസ്
തുടർച്ചയായ വ്യോമാക്രമണങ്ങളെ ശക്തമായി പ്രതിരോധിച്ച് കുവൈറ്റ് സൈന്യം ; ജനങ്ങൾ ശാന്തത പാലിക്കണമെന്ന് നിർദേശം