July 13, 2026

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

കാർ വാടക കമ്പനിയുടെ മറവിൽ വൻ സാമ്പത്തിക തട്ടിപ്പ് ; വിദേശി സംഘത്തെ പിടികൂടി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം

കുവൈറ്റ് സിറ്റി: ഒഴിഞ്ഞ പ്രൊമിസറി നോട്ടുകളിലും രേഖകളിലും ജനങ്ങളുടെ ഒപ്പ് വാങ്ങി വ്യാജ സാമ്പത്തിക ക്ലെയിമുകൾ ചമച്ച് ലക്ഷക്കണക്കിന് രൂപ തട്ടിയെടുക്കാൻ ശ്രമിച്ച വിദേശി തട്ടിപ്പ് സംഘത്തെ കുവൈറ്റ് ആഭ്യന്തര മന്ത്രാലയം പിടികൂടി. ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസിന് കീഴിലുള്ള ഫിനാൻഷ്യൽ ക്രൈംസ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് നടത്തിയ കൃത്യമായ അന്വേഷണത്തിലാണ് ഈ വൻ തട്ടിപ്പ് സംഘം വലയിലായത്. തനിക്ക് യാതൊരുവിധ മുൻപരിചയമോ ഇടപാടുകളോ ഇല്ലാത്ത വ്യക്തിയുടെ പേരിൽ കോടതിയിൽ നിന്ന് സാമ്പത്തിക ബാധ്യത ചുമത്തിക്കൊണ്ടുള്ള വിധി വന്നതായി കാണിച്ച് ഒരു സ്വദേശി പൗരൻ നൽകിയ പരാതിയാണ് ഈ വൻ മാഫിയയെ പുറത്തുകൊണ്ടുവന്നത്.

കേസിലെ പ്രധാന പ്രതി മുൻപ് ഒരു പ്രമുഖ കാർ റെന്റൽ കമ്പനിയിൽ ജീവനക്കാരനായിരുന്നു. ഈ പദവി ദുരുപയോഗം ചെയ്ത്, വാഹനങ്ങൾ വാടകയ്‌ക്കെടുക്കാൻ എത്തുന്ന സ്വദേശികളിൽ നിന്നും വിദേശികളിൽ നിന്നും വാഹന നടപടിക്രമങ്ങൾ പൂർത്തിയാക്കാനെന്ന വ്യാജേന വിവരങ്ങൾ ഒന്നും രേഖപ്പെടുത്താത്ത ഒഴിഞ്ഞ പേപ്പറുകളിലും പ്രൊമിസറി നോട്ടുകളിലും (Blank Promissory Notes) ഇയാൾ ഒപ്പ് വാങ്ങി സൂക്ഷിക്കുകയായിരുന്നു. തുടർന്ന് ഈ ഒപ്പുകളടങ്ങിയ രേഖകളുമായി ഇയാൾ രാജ്യം വിട്ടു. പിന്നീട് ഈ ഒഴിഞ്ഞ പത്രങ്ങളിൽ വ്യാജ തുകകൾ രേഖപ്പെടുത്തി ഇയാൾ കോടതികളിൽ വ്യാജ സാമ്പത്തിക ക്ലെയിമുകൾ ഫയൽ ചെയ്യുകയായിരുന്നു.

പ്രധാന പ്രതിയുടെ സഹോദരിയാണ് കുവൈറ്റിൽ ഇരുന്ന് ഈ വ്യാജ രേഖകൾ കോടതികളിൽ സമർപ്പിക്കുന്നതിനും അനുകൂല വിധി സമ്പാദിച്ച ശേഷം പണം കൈപ്പറ്റുന്നതിനും നേതൃത്വം നൽകിയത്. ഇവരെ പോലീസ് അറസ്റ്റ് ചെയ്യുകയും ഇവരിൽ നിന്ന് നിരവധി ഒഴിഞ്ഞ പ്രൊമിസറി നോട്ടുകളും പ്രാദേശിക ബാങ്കുകളുടെ വ്യാജ രസീതുകളും പിടിച്ചെടുക്കുകയും ചെയ്തു. സമാനമായ രീതിയിൽ നൂറ്റിമുപ്പതിലധികം (130) വ്യാജ സാമ്പത്തിക ക്ലെയിമുകളാണ് ഈ സംഘം കോടതികളിൽ സമർപ്പിച്ചിട്ടുള്ളത്. ഒഴിഞ്ഞ പേപ്പറുകളിലോ പൂർണ്ണമല്ലാത്ത രേഖകളിലോ ആരും ഒപ്പിടരുതെന്നും, പണമിടപാടുകളിലും ഔദ്യോഗിക ഒപ്പുകളിലും അതീവ ജാഗ്രത പുലർത്തണമെന്നും ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങൾക്ക് കർശന മുന്നറിയിപ്പ് നൽകി.

error: Content is protected !!