കുവൈറ്റ് സിറ്റി: രാജ്യത്തിന്റെ സുരക്ഷാ പരിധിയിൽ അതിക്രമിച്ചു കയറാൻ ശ്രമിച്ച ആറ് ഡ്രോണുകൾ കുവൈറ്റ് നാഷണൽ ഗാർഡ് (കെ.എൻ.ജി) വെടിവെച്ചിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെയാണ് വിവിധയിടങ്ങളിലായി നാഷണൽ ഗാർഡിന്റെ ടാസ്ക് ഫോഴ്സ് ഈ പ്രത്യാക്രമണം നടത്തിയത്. മേഖലയിൽ സംഘർഷാവസ്ഥ നിലനിൽക്കുന്ന പശ്ചാത്തലത്തിൽ രാജ്യത്തെ സുരക്ഷാ സേനകൾ അതീവ ജാഗ്രത തുടരുകയാണ്.
നാഷണൽ ഗാർഡ് വക്താവ് ബ്രിഗേഡിയർ ജനറൽ ഡോ. ജദാൻ ഫദൽ ശനിയാഴ്ച പുലർച്ചെയാണ് വാർത്താക്കുറിപ്പിലൂടെ ഇക്കാര്യം അറിയിച്ചത്. പ്രധാനപ്പെട്ട തന്ത്രപ്രധാന കേന്ദ്രങ്ങളുടെയും സ്ഥാപനങ്ങളുടെയും സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഡ്രോണുകളെ പ്രതിരോധിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. രാജ്യത്തിന്റെ പരമാധികാരത്തെയും സ്ഥിരതയെയും തകർക്കാൻ ലക്ഷ്യമിട്ടുള്ള ഏത് നീക്കത്തെയും ശക്തമായി നേരിടുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
സേനകൾ സംയുക്തമായി രംഗത്ത്നാഷണൽ ഗാർഡ്, കുവൈറ്റ് ആർമി, ആഭ്യന്തര മന്ത്രാലയം, ഫയർ ഫോഴ്സ് എന്നിവർ ഏകോപനത്തോടെയാണ് നിലവിൽ പ്രവർത്തിക്കുന്നത്. രാജ്യത്തിന്റെ സുരക്ഷാ ഭീഷണികൾ നേരിടാൻ സേനകൾ സജ്ജമാണെന്നും ഏത് അടിയന്തര സാഹചര്യത്തെയും നേരിടാൻ തയ്യാറാണെന്നും വക്താവ് അറിയിച്ചു. ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും ഔദ്യോഗികമായി ലഭിക്കുന്ന സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി കുവൈറ്റ് അതിർത്തികളിൽ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. വെള്ളിയാഴ്ച മാത്രം ഒൻപതോളം ഡ്രോണുകൾ വെടിവെച്ചിട്ടതായി ആഭ്യന്തര മന്ത്രാലയവും അറിയിച്ചിരുന്നു. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി രാജ്യത്തെ പ്രധാന ഇൻഫ്രാസ്ട്രക്ചർ കേന്ദ്രങ്ങളിൽ നാഷണൽ ഗാർഡ് കൂടുതൽ സേനയെ വിന്യസിച്ചിട്ടുണ്ട്.





More Stories
പുതുതായി അനുവദിച്ച എൻട്രി വിസകൾക്ക് കാലാവധി നീട്ടി നൽകില്ല : കുവൈറ്റ് ആഭ്യന്തര മന്ത്രാലയം
കുവൈറ്റ് അറേബ്യൻ ഗൾഫ് സ്ട്രീറ്റിൽ ഏപ്രിൽ 23 മുതൽ മേയ് 3 വരെ രണ്ട് ഘട്ടങ്ങളിലായി ഗതാഗത നിയന്ത്രണം
തൊഴിലാളികളുടെ ശമ്പളം കൃത്യസമയത്ത് നൽകണം ; തൊഴിലുടമകൾക്ക് കർശന നിർദ്ദേശവുമായി കുവൈറ്റ് മാൻപവർ അതോറിറ്റി