കുവൈറ്റ് സിറ്റി: നിർമ്മാണ പ്രവർത്തനങ്ങൾക്കായി കൈപ്പറ്റിയ 1.14 ലക്ഷം കുവൈറ്റ് ദിനാറുമായി (ഏകദേശം 3.10 കോടി രൂപ) അറബ് വംശജനായ കോൺട്രാക്ടർ മുങ്ങി. സംഭവത്തിൽ ഹവല്ലി ഗവർണറേറ്റ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് പ്രതിക്കായി തിരച്ചിൽ ശക്തമാക്കി. പ്രതിക്കെതിരെ യാത്രാവിലക്കും അറസ്റ്റ് വാറന്റും പുറപ്പെടുവിച്ചിട്ടുണ്ട്.
കുവൈറ്റ് പൗരന്മാരുടെ ഉടമസ്ഥതയിലുള്ള ജനറൽ ട്രേഡിംഗ് ആൻഡ് കോൺട്രാക്റ്റിംഗ് കമ്പനിയാണ് തട്ടിപ്പിനിരയായത്. കമ്പനിയുടെ അഭിഭാഷകൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി. 1978-ൽ ജനിച്ച പ്രതി, പ്ലാസ്റ്ററിംഗ്, പെയിന്റിംഗ്, ടൈലിംഗ് ജോലികൾ ഏറ്റെടുക്കുന്നതിനായി രണ്ട് വ്യത്യസ്ത കരാറുകളിലൂടെയാണ് പണം കൈപ്പറ്റിയത്. ആദ്യ കരാറിൽ 70,000 ദിനാറും രണ്ടാമത്തെ കരാറിൽ 44,000 ദിനാറും ഇയാൾ വാങ്ങിയെങ്കിലും ജോലികൾ പൂർത്തിയാക്കാതെ പണവുമായി ഒളിവിൽ പോകുകയായിരുന്നു.
ആഭ്യന്തര മന്ത്രാലയത്തിന്റെ ഓട്ടോമേറ്റഡ് സിസ്റ്റം ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ പ്രതി രാജ്യം വിട്ടിട്ടില്ലെന്ന് വ്യക്തമായിട്ടുണ്ട്. അവസാനമായി ഫർവാനിയ മേഖലയിൽ ഇയാളുടെ സാന്നിധ്യം കണ്ടെത്തിയിരുന്നെങ്കിലും നിലവിൽ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ഇയാൾ താമസിച്ചിരുന്ന ഇടങ്ങളിലും പോലീസ് പരിശോധന നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താനായിട്ടില്ല.
ബാങ്ക് ഇടപാടുകൾ വഴിയാണ് പണം കൈമാറിയതെന്ന് തെളിയിക്കുന്ന രേഖകൾ കമ്പനി അധികൃതർ ഹാജരാക്കിയിട്ടുണ്ട്. മതിയായ ജാമ്യമോ ഗ്യാരന്റിയോ ഇല്ലാതെ വൻതുകകൾ കൈമാറുന്നത് തട്ടിപ്പിന് കാരണമാകുമെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി. കരാറുകൾ കൃത്യമായി രേഖപ്പെടുത്താനും പണമിടപാടുകളിൽ നിയമപരമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാനും പൗരന്മാരോടും ബിസിനസ് ഉടമകളോടും അധികൃതർ നിർദ്ദേശിച്ചു.





More Stories
ഡ്രോൺ ഭീഷണികളെ പ്രതിരോധിക്കാൻ കുവൈറ്റ് : 1.98 ബില്യൺ ഡോളറിന്റെ അത്യാധുനിക യുഎസ് നിർമ്മിത ഡ്രോൺ പ്രതിരോധ ആയുധങ്ങൾ വാങ്ങുന്നു
കുവൈറ്റ് സമുദ്രത്തിൽ മാലിന്യം തള്ളി ; സോഷ്യൽ മീഡിയയിൽ വീഡിയോ പ്രചരിച്ചതിന് പിന്നാലെ പ്രതിയെ പിടികൂടി കോസ്റ്റ് ഗാർഡും പരിസ്ഥിതി അതോറിറ്റിയും
കുവൈറ്റിൽ വീണ്ടും മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ; വ്യോമപ്രതിരോധ സംവിധാനം സജീവം, രാജ്യത്തുടനീളം സൈറണുകൾ മുഴങ്ങി