കുവൈറ്റ് സിറ്റി: കുവൈറ്റിലെ പ്രധാന വൈദ്യുത-ജലശുദ്ധീകരണ ശാലയ്ക്ക് നേരെ തിങ്കളാഴ്ച പുലർച്ചെയുണ്ടായ ആക്രമണത്തിൽ ഒരു ഇന്ത്യൻ തൊഴിലാളി കൊല്ലപ്പെട്ടു. മേഖലയിൽ നിലനിൽക്കുന്ന സംഘർഷങ്ങളുടെ ഭാഗമായി ഇറാന്റെ ഭാഗത്തുനിന്നുണ്ടായ അതിക്രമമാണിതെന്ന് കുവൈറ്റ് ഔദ്യോഗികമായി അറിയിച്ചു.
വൈദ്യുതി, ജലം, പുനരുപയോഗ ഊർജ മന്ത്രാലയത്തിന്റെ കീഴിലുള്ള പ്ലാന്റിലെ സർവീസ് കെട്ടിടത്തിലാണ് മിസൈൽ/ഡ്രോൺ ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ കെട്ടിടത്തിന് വൻതോതിൽ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. കൊല്ലപ്പെട്ട ഇന്ത്യൻ പൗരന്റെ പേരോ മറ്റ് വിവരങ്ങളോ മന്ത്രാലയം ഇതുവരെ പുറത്തുവിട്ടിട്ടില്ല.
മന്ത്രാലയ വക്താവ് ഫാത്തിമ ജവാഹർ ഹയാത്ത് സംഭവത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി. “കുവൈറ്റ് ഭരണകൂടത്തിന് നേരെ ഇറാൻ നടത്തുന്ന അതിക്രമങ്ങളുടെ ഭാഗമാണ് ഈ ആക്രമണം. ഒരു സേവന കേന്ദ്രത്തെ ലക്ഷ്യമിട്ടുണ്ടായ ഈ ഭീരുത്വപരമായ നടപടിയിൽ ഒരു വിദേശ തൊഴിലാളിക്ക് ജീവൻ നഷ്ടമായി,” അവർ പ്രസ്താവനയിൽ പറഞ്ഞു.
ആക്രമണത്തെത്തുടർന്ന് മന്ത്രാലയത്തിന്റെ സാങ്കേതിക വിഭാഗവും അടിയന്തര രക്ഷാസേനയും സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി. പ്ലാന്റിന്റെ പ്രധാന പ്രവർത്തനങ്ങളെ ആക്രമണം ബാധിച്ചിട്ടില്ലെന്നും രാജ്യത്തെ വൈദ്യുതി, കുടിവെള്ള വിതരണം തടസ്സമില്ലാതെ തുടരുമെന്നും അധികൃതർ അറിയിച്ചു. സുരക്ഷാ ഏജൻസികളുമായി ചേർന്ന് പ്ലാന്റിന്റെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും ഔദ്യോഗിക അറിയിപ്പുകൾ മാത്രം വിശ്വസിക്കണമെന്നും വക്താവ് ജനങ്ങളോട് അഭ്യർത്ഥിച്ചു.
മിഡിൽ ഈസ്റ്റിൽ ഇറാനും അമേരിക്ക-ഇസ്രായേൽ സഖ്യവും തമ്മിൽ നിലനിൽക്കുന്ന യുദ്ധസമാനമായ സാഹചര്യത്തിൽ ഗൾഫ് രാജ്യങ്ങളിൽ കൊല്ലപ്പെടുന്ന ഇന്ത്യക്കാരുടെ എണ്ണം ഇതോടെ എട്ടായി ഉയർന്നു. കഴിഞ്ഞയാഴ്ച യു.എ.ഇയിൽ മിസൈൽ അവശിഷ്ടങ്ങൾ വീണുണ്ടായ അപകടത്തിലും ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടിരുന്നു.
കുവൈറ്റിലെ ഇന്ത്യൻ എംബസി അധികൃതരുമായി ബന്ധപ്പെട്ടുവരികയാണെന്നും കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് ആവശ്യമായ സഹായങ്ങൾ നൽകുമെന്നും അറിയിച്ചു. മേഖലയിലെ ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാൻ വിദേശകാര്യ മന്ത്രാലയം സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണ്.





More Stories
പുതുതായി അനുവദിച്ച എൻട്രി വിസകൾക്ക് കാലാവധി നീട്ടി നൽകില്ല : കുവൈറ്റ് ആഭ്യന്തര മന്ത്രാലയം
കുവൈറ്റ് അറേബ്യൻ ഗൾഫ് സ്ട്രീറ്റിൽ ഏപ്രിൽ 23 മുതൽ മേയ് 3 വരെ രണ്ട് ഘട്ടങ്ങളിലായി ഗതാഗത നിയന്ത്രണം
തൊഴിലാളികളുടെ ശമ്പളം കൃത്യസമയത്ത് നൽകണം ; തൊഴിലുടമകൾക്ക് കർശന നിർദ്ദേശവുമായി കുവൈറ്റ് മാൻപവർ അതോറിറ്റി