കുവൈറ്റിലെ വ്യോമപാത അടച്ചതിനെത്തുടർന്ന് പ്രവാസി ഇന്ത്യക്കാർ നേരിടുന്ന യാത്രാക്ലേശങ്ങൾ പരിഹരിക്കാൻ ഇന്ത്യൻ എംബസി സജീവമായ ഇടപെടലുകൾ നടത്തിവരികയാണെന്ന് അംബാസഡർ ഹെർ എക്സലൻസി പരമിത ത്രിപാഠി അറിയിച്ചു. കുവൈറ്റിലെ മാധ്യമപ്രവർത്തകരുമായി നടത്തിയ പ്രത്യേക ആശയവിനിമയത്തിലാണ് നിലവിലെ സാഹചര്യങ്ങളും എംബസി സ്വീകരിച്ചുവരുന്ന നടപടികളും അംബാസഡർ വിശദീകരിച്ചത്.
പ്രതിസന്ധി പരിഹരിക്കുന്നതിനായി ഇന്ത്യയും കുവൈത്തും തമ്മിൽ നേതൃതലത്തിൽ നിരന്തരമായ ചർച്ചകൾ നടന്നു വരികയാണെന്നും വ്യോമപാത അടച്ച സാഹചര്യത്തിൽ നാട്ടിലേക്ക് അടിയന്തരമായി പോകേണ്ട ഇന്ത്യൻ പൗരന്മാരുടെ യാത്ര സുഗമമാക്കുന്നതിനാണ് മുൻഗണന നൽകുന്നതെന്നും ഇതിനായി പ്രത്യേക വിമാന സർവീസുകൾ (Special Flights) ക്രമീകരിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും അംബാസഡർ വ്യക്തമാക്കി.

പ്രതിസന്ധി ഘട്ടത്തിൽ കുവൈത്തിലെ ഇന്ത്യൻ സമൂഹം പുലർത്തുന്ന സംയമനത്തെയും ഉത്തരവാദിത്തബോധത്തെയും അംബാസഡർ പ്രശംസിച്ചു. പ്രവാസികളുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതിൽ കുവൈത്ത് സർക്കാർ നൽകുന്ന പിന്തുണയ്ക്ക് അംബാസഡർ പ്രത്യേക നന്ദി രേഖപ്പെടുത്തി.പ്രവാസി സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിൽ കുവൈറ്റ് ഭരണകൂടം മാതൃകാപരമായ പ്രവർത്തനമാണ് കാഴ്ചവെക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.
സോഷ്യൽ മീഡിയ വഴിയും മറ്റും പ്രചരിക്കുന്ന തെറ്റായ വിവരങ്ങളിൽ പൗരന്മാർ വീഴരുതെന്ന് അംബാസഡർ പ്രത്യേകം ഓർമ്മിപ്പിച്ചു. ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള സ്ഥിരീകരിച്ച വിവരങ്ങൾ മാത്രം പിന്തുടരണം. കൃത്യമായ വിവരങ്ങൾ ജനങ്ങളിലെത്തിക്കുന്നതിൽ മാധ്യമങ്ങൾ നൽകുന്ന പിന്തുണയെ അവർ അഭിനന്ദിച്ചു. പൗരന്മാർക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നൽകാൻ എംബസി സജ്ജമാണെന്നും അംബാസഡർ പരമിത ത്രിപാഠി അറിയിച്ചു.
—————–





More Stories
ഡ്രോൺ ഭീഷണികളെ പ്രതിരോധിക്കാൻ കുവൈറ്റ് : 1.98 ബില്യൺ ഡോളറിന്റെ അത്യാധുനിക യുഎസ് നിർമ്മിത ഡ്രോൺ പ്രതിരോധ ആയുധങ്ങൾ വാങ്ങുന്നു
കുവൈറ്റ് സമുദ്രത്തിൽ മാലിന്യം തള്ളി ; സോഷ്യൽ മീഡിയയിൽ വീഡിയോ പ്രചരിച്ചതിന് പിന്നാലെ പ്രതിയെ പിടികൂടി കോസ്റ്റ് ഗാർഡും പരിസ്ഥിതി അതോറിറ്റിയും
കുവൈറ്റിൽ വീണ്ടും മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ; വ്യോമപ്രതിരോധ സംവിധാനം സജീവം, രാജ്യത്തുടനീളം സൈറണുകൾ മുഴങ്ങി