കുവൈറ്റ്: രാജ്യത്തേക്ക് ലഹരിമരുന്ന് കടത്താനുള്ള വൻ ശ്രമം അധികൃതർ പരാജയപ്പെടുത്തി. എയർ കാർഗോ വഴി കടത്താൻ ശ്രമിച്ച 47 കിലോഗ്രാം കഞ്ചാവാണ് പിടികൂടിയത്. ആഭ്യന്തര മന്ത്രാലയത്തിലെ ലഹരിമരുന്ന് വിരുദ്ധ വിഭാഗവും കസ്റ്റംസ് ജനറൽ അഡ്മിനിസ്ട്രേഷനും സംയുക്തമായി നടത്തിയ നീക്കത്തിലാണ് രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തത്.
രാജ്യത്തേക്ക് ലഹരിവസ്തുക്കൾ കടത്തുന്നത് തടയുന്നതിനുള്ള സംയുക്ത സുരക്ഷാ ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടി. കസ്റ്റംസ് വിഭാഗം എയർ കാർഗോയിൽ നടത്തിയ പതിവ് പരിശോധനകൾക്കിടെയാണ് ഒരു വിദേശ രാജ്യത്തുനിന്നും വന്ന ഷിപ്പ്മെന്റിൽ വൻതോതിൽ മരിജ്വാന ഒളിപ്പിച്ചതായി കണ്ടെത്തിയത്. ഉടൻതന്നെ തുടർനടപടികൾക്കായി കസ്റ്റംസ് ഉദ്യോഗസ്ഥർ ലഹരിമരുന്ന് വിരുദ്ധ ജനറൽ ഡയറക്ടറേറ്റിന് വിവരം കൈമാറി.
വിവരം ലഭിച്ചതിനെ തുടർന്ന് ലഹരിമരുന്ന് വിരുദ്ധ വിഭാഗത്തിലെ ഉദ്യോഗസ്ഥർ ഷിപ്പിംഗ് കമ്പനി ആസ്ഥാനത്തെത്തി. ഷിപ്പ്മെന്റ് കൈപ്പറ്റാനെത്തിയ ഒന്നാം പ്രതിയെ സാധനങ്ങൾ ഏറ്റുവാങ്ങിയതിന് പിന്നാലെ അറസ്റ്റ് ചെയ്തു. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് രണ്ടാം പ്രതിയെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്.
പിന്നീട്, ഒന്നാം പ്രതിയെ ഷിപ്പ്മെന്റ് കൈപ്പറ്റാൻ അയച്ച രണ്ടാം പ്രതിയെ ജഹ്‌റ വ്യവസായ മേഖലയിൽ വെച്ച് പിടികൂടുകയായിരുന്നു. അറസ്റ്റിനിടെ ഇയാൾ സുരക്ഷാ ഉദ്യോഗസ്ഥരുടെ പട്രോളിംഗ് വാഹനത്തിൽ ഇടിപ്പിച്ച് അക്രമാസക്തനാവുകയും മറ്റുള്ളവരുടെ ജീവന് ഭീഷണിയുയർത്തുകയും ചെയ്തു. എന്നാൽ, സുരക്ഷാ ഉദ്യോഗസ്ഥർ ഇയാളെ സാഹസികമായി കീഴടക്കി. ഇയാൾക്ക് മുൻപും ലഹരിമരുന്ന് കടത്ത് കേസുകളിൽ പങ്കുള്ളതായി അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
തുടർ നിയമനടപടികൾ പൂർത്തിയാക്കുന്നതിനായി രണ്ട് പ്രതികളെയും ലഹരിമരുന്ന് വിരുദ്ധ ജനറൽ ഡയറക്ടറേറ്റിലേക്ക് മാറ്റി. പിന്നീട് ഇവരെ പ്രത്യേക ഡ്രഗ് പ്രോസിക്യൂഷന് കൈമാറും.
ലഹരി എന്ന വിപത്തിനെതിരെ പോരാട്ടം തുടരുമെന്നും, സമൂഹത്തെ ഈ വിഷങ്ങളിൽ നിന്ന് സംരക്ഷിക്കാൻ ബന്ധപ്പെട്ട എല്ലാ വകുപ്പുകളുമായും സഹകരണം ശക്തിപ്പെടുത്തുമെന്നും ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. രാജ്യത്തിന്റെ സുരക്ഷയെ അപകടപ്പെടുത്താൻ ശ്രമിക്കുന്ന ആരെയും കർശനമായി നേരിടുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.





More Stories
പുതുതായി അനുവദിച്ച എൻട്രി വിസകൾക്ക് കാലാവധി നീട്ടി നൽകില്ല : കുവൈറ്റ് ആഭ്യന്തര മന്ത്രാലയം
കുവൈറ്റ് അറേബ്യൻ ഗൾഫ് സ്ട്രീറ്റിൽ ഏപ്രിൽ 23 മുതൽ മേയ് 3 വരെ രണ്ട് ഘട്ടങ്ങളിലായി ഗതാഗത നിയന്ത്രണം
തൊഴിലാളികളുടെ ശമ്പളം കൃത്യസമയത്ത് നൽകണം ; തൊഴിലുടമകൾക്ക് കർശന നിർദ്ദേശവുമായി കുവൈറ്റ് മാൻപവർ അതോറിറ്റി