May 18, 2024

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

അനുഭവങ്ങളുടെ അവധിക്കാലം

ലീബാ ബേബി

ഒരു സിനിമ റിവ്യൂ എഴുതാൻ ആഗ്രഹിച്ചപ്പോൾ ഈ ലോക്ക്ഡൌൺ കാലത്തു കണ്ടതിൽ വെച്ച് വളരെ ചിന്തിപ്പിച്ച ഒരു സിനിമ ആണ് മനസിലേക്ക് വന്നത്. എടുത്തു പറയാൻ വലിയ പ്രത്യേകതകൾ ഒന്നും ഇല്ലാത്ത ഒരു കഥ ആണെന്ന് തോന്നുമെങ്കിലും, നല്ല ഒരു സന്ദേശം അടങ്ങിയ മൂവി ആണ്.

മോഹൻ സംവിധാനം ചെയ്ത ‘അങ്ങനെയൊരു അവധി കാലത്തു’ സിനിമ പലർക്കും സുപരിചിതം ആയിരിക്കും. 1999 ഫെബ്രുവരിയിൽ റിലീസ് ആയ ഈ സിനിമയിലെ സംഗീത സംവിധാനത്തിന് ജോൺസൻമാഷിന് സംസ്ഥാന അവാർഡ് കിട്ടിയിട്ടും ഉണ്ട് കെ.സ്. ചിത്രയ്ക്ക് ബെസ്ററ് female സിംഗർ അവാർഡും ഈ ചിത്രത്തിലെ “പുലർ വെയിലും” എന്ന ഗാനത്തിനു ലഭിച്ചിട്ടുണ്ട്.

ഈ ചിത്രത്തിൽ നമുക്ക് പ്രിയപ്പെട്ട നടീ നടൻമാർ വളരെ ലളിതമായി അഭനയിച്ചു ഫലിപ്പിച്ചിരിക്കുന്നത് തനി നാടൻ പശ്ചാത്തലത്തിൽ ഉള്ള ഒരു കലാലയവും അവിടുത്തെ മാഷുമാരുടെ ജീവിതവും ആണ്. ബാലകൃഷ്ണൻ (ശ്രീനിവാസൻ) ബസ്സിലെ സഹയാത്രികനായ നന്ദകുമാറിനോട്(മുകേഷ്) താൻ ജയിലിൽ പോകാൻ ഉണ്ടായ സാഹചര്യം വിവരിക്കുന്നതാണ് സിനിമയുടെ ആദ്യ ഭാഗം.

സ്വന്തം നാട്ടിലെ സ്കൂളിൽ ജോലി ചെയ്തിരുന്ന ബാലകൃഷ്ണൻ മാഷിന് പുതുതായി സ്കൂളിലേക്ക് വന്ന നിർമ്മല ടീച്ചറിനോട് മനസ്സിൽ ഉണ്ടാകുന്ന സ്നേഹം തുറന്നു പറയാൻ കഴിയാതെ ഇരിക്കുന്ന സാഹചര്യത്തിൽ, ടീച്ചർ ഓണം അവധിക്ക് നാട്ടിലേക്ക് പോകുമ്പോൾ കൂടെ കൂടാൻ തീരുമാനിക്കുന്നു. ആ യാത്രയിൽ അവിചാരിതമായി ബാലകൃഷ്ണൻ തന്റെ പഴയ ഒരു സുഹൃത്ത് ബാബു (സായികുമാർ)വിനെ കാണുകയും അദ്ദേഹത്തിന്റെ നിർബന്ധത്തിൽ വഴങ്ങി ഒരു ഹോട്ടലിൽ പോകുകയും അവിടെ വെച്ച് നിർമല ടീച്ചറിന് വയ്യാതെ ആയി അന്ന് പോകാൻ പറ്റാതെ അവിടെ തങ്ങിയ അവർ ഒരു കേസിൽ കുടുങ്ങുകയും ചെയ്യുന്നു. എന്നാൽ സാധാരണ ഒരു നാട്ടിന്പുറത്തുകാരി ആയ നിർമല ടീച്ചർ ബാലകൃഷ്ണൻ മാഷ് അറിഞ്ഞു ചെയ്ത കാര്യങ്ങൾ ആണെന്ന് കോടതിയിൽ പറയുന്നതു കാരണം ബാലകൃഷ്ണൻ മാഷ് ജയിലിൽ ആകുന്നു. ജയിൽ വാസം കഴിഞ്ഞു വരുന്ന വഴിക്കാണ് നന്ദകുമാറുമായി സൗഹൃദം ആകുന്നതു.

അങ്ങനെ അദ്ദേഹത്തിന്റെ കൂടെ കൂടിയ മാഷിന് നന്ദകുമാർ ജോലി ഒപ്പിച്ചു കൊടുക്കുകയും പിന്നിടു അദ്ദേഹം കല്യാണം കഴിക്കുന്ന പെണ്ണ്, മാഷ് സ്നേഹിച്ച നിർമല ടീച്ചർ ആണെന്ന് അറിയുകയും ചെയ്യുന്നു. ടീച്ചർ എപ്പോഴെങ്കിലും മാഷിനെ സ്നേഹിച്ചിരുന്നോ എന്ന ചോദ്യത്തിന് കണ്ണുനീർ മാത്രം മറുപടി നൽകിയ ടീച്ചറിന്റെ മനസ് മനസിലാക്കിയ നന്ദകുമാർ അവർക്കു നന്മ നേർന്നു പോകുന്നതോടെ സിനിമ അവസാനിക്കുന്നു. ഹെഡ്മാസ്റ്റർ ആയി വന്ന ഇന്നസെന്റും, പി ടി സർ കൊച്ചിൻഹനീഫയും മറക്കാൻ പറ്റാത്ത കഥാപാത്രങ്ങൾ തന്നെ..

നോ പറയേണ്ടിടത്തു അത് പറയാൻ പറ്റിയില്ല എങ്കിൽ വലിയ അബദ്ധങ്ങളിൽ ചെന്ന് ചാടും എന്ന് ബാലകൃഷ്ണൻ മാഷ് നമുക്ക് ഇതിൽ കാട്ടി തരുന്നു. ബന്ധങ്ങളിൽ ഉണ്ടാകുന്ന തെറ്റിദ്ധാരണകൾ മാറാൻ തമ്മിൽ തുറന്നു സംസാരിക്കുന്നതു അനിവാര്യം എന്ന സന്ദേശം ഈ സിനിമ നമ്മെ പഠിപ്പിക്കുന്നു.

ലീബാ ബേബി

പന്തളം സ്വദേശിനിയായ ലീബാ ബേബി സൗദി അറേബ്യയിലെ ഹായെലിൽ ഫിസിയോ തെറാപ്പിസ്റ്റ് ജോലി ചെയ്യുന്നു. സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ രചനാ മത്സരങ്ങളിൽ പത്തനംതിട്ട ജില്ലാതലത്തിൽ നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട്. ഇന്ത്യൻ ഫിസിയോതെറാപ്പിസ്റ്റ് ഫോറം ഹായെൽ ചാപ്റ്റർ സെക്രട്ടറി ആയി പ്രവർത്തിക്കുന്ന ലീബാ മഞ്ഞുതുള്ളികൾ എന്ന ബ്ലോഗിലും സമൂഹമാധ്യമങ്ങളിലും എഴുതുന്നു.