കുവൈറ്റ് സിറ്റി: കുവൈറ്റിൽ വാണിജ്യ സ്ഥാപനങ്ങളുടെ യഥാർത്ഥ ഗുണഭോക്താക്കളെ (Beneficial Owners) സംബന്ധിച്ച വിവരങ്ങൾ വെളിപ്പെടുത്തുന്നതിൽ വീഴ്ച വരുത്തുന്നവർക്കെതിരെ കർശന നടപടിയുമായി വാണിജ്യ-വ്യവസായ മന്ത്രാലയം. നിയമലംഘനം നടത്തുന്ന കമ്പനികൾക്ക് 1,000 ദീനാർ മുതൽ 10,000 ദീനാർ വരെ ഭരണപരമായ പിഴ ചുമത്താൻ വ്യവസ്ഥ ചെയ്യുന്ന പുതിയ മന്ത്രിതല പ്രമേയം (No. 37/2026) പുറത്തിറക്കി.
ലൈസൻസ് പുതുക്കുന്നതിനും നിബന്ധന
യഥാർത്ഥ ഉടമസ്ഥാവകാശ വിവരങ്ങൾ കൃത്യമായി സമർപ്പിക്കാത്ത കമ്പനികൾക്ക് പുതിയ ലൈസൻസുകൾ അനുവദിക്കില്ലെന്നും നിലവിലുള്ളവ പുതുക്കി നൽകില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. 2023-ലെ പ്രമേയത്തിൽ ഭേദഗതി വരുത്തിയാണ് പുതിയ ഉത്തരവ് പ്രാബല്യത്തിൽ വന്നത്. വിവരങ്ങൾ വെളിപ്പെടുത്താതിരിക്കുകയോ തെറ്റായ വിവരങ്ങൾ സമർപ്പിക്കുകയോ ചെയ്യുന്നത് ഗൗരവകരമായ നിയമലംഘനമായി കണക്കാക്കും.
ലക്ഷ്യം സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയൽ
കള്ളപ്പണം വെളുപ്പിക്കൽ, ഭീകരവാദ പ്രവർത്തനങ്ങൾക്കുള്ള സാമ്പത്തിക സഹായം എന്നിവ തടയുന്നതിനുള്ള അന്താരാഷ്ട്ര ഏജൻസിയായ എഫ്.എ.ടി.എഫിന്റെ (FATF) നിർദ്ദേശങ്ങൾ പാലിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. രാജ്യത്തെ സാമ്പത്തിക ഇടപാടുകളിൽ കൂടുതൽ സുതാര്യത ഉറപ്പാക്കാനാണ് മന്ത്രാലയം ഇതിലൂടെ ലക്ഷ്യമിടുന്നത്.
വാണിജ്യ രജിസ്റ്ററിൽ രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാത്തരം കമ്പനികൾക്കും വ്യക്തിഗത സ്ഥാപനങ്ങൾക്കും ഈ നിയമം ബാധകമാണ്. എന്നാൽ കുവൈറ്റ് സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്തിട്ടുള്ള കമ്പനികളെയും സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളെയും ഈ നിബന്ധനയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
സഹേൽ വഴി നടപടികൾ പൂർത്തിയാക്കാം
ഗുണഭോക്താക്കളുടെ വിവരങ്ങൾ രജിസ്റ്റർ ചെയ്യുന്നതിനായി ‘സഹേൽ ബിസിനസ്’ (Sahel Business) ആപ്പിൽ സൗകര്യം ഒരുക്കിയിട്ടുണ്ട്. മന്ത്രാലയം നൽകുന്ന നിർദ്ദേശങ്ങൾ പാലിച്ച് ഉടമകൾക്ക് നടപടിക്രമങ്ങൾ എളുപ്പത്തിൽ പൂർത്തിയാക്കാം. നിശ്ചിത സമയപരിധിക്കുള്ളിൽ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യാത്തവർക്കും നിയമവിരുദ്ധമായി പ്രവർത്തിക്കുന്നവർക്കും എതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്ന് അധികൃതർ അറിയിച്ചു.





More Stories
പുതുതായി അനുവദിച്ച എൻട്രി വിസകൾക്ക് കാലാവധി നീട്ടി നൽകില്ല : കുവൈറ്റ് ആഭ്യന്തര മന്ത്രാലയം
കുവൈറ്റ് അറേബ്യൻ ഗൾഫ് സ്ട്രീറ്റിൽ ഏപ്രിൽ 23 മുതൽ മേയ് 3 വരെ രണ്ട് ഘട്ടങ്ങളിലായി ഗതാഗത നിയന്ത്രണം
തൊഴിലാളികളുടെ ശമ്പളം കൃത്യസമയത്ത് നൽകണം ; തൊഴിലുടമകൾക്ക് കർശന നിർദ്ദേശവുമായി കുവൈറ്റ് മാൻപവർ അതോറിറ്റി