കുവൈറ്റ് സിറ്റി: കുവൈറ്റിൽ ഇന്ത്യൻ പ്രവാസിയെ പറ്റിച്ച് പണം തട്ടിയ ശേഷം ഈജിപ്ഷ്യൻ സ്വദേശി രാജ്യം വിട്ടു. ഒൻപത് ഐഫോണുകൾ നൽകാമെന്ന് വിശ്വസിപ്പിച്ച് വ്യാജ ഫോണുകൾ നൽകിയാണ് ഇയാൾ കടന്നുകളഞ്ഞത്. 1,600 കുവൈറ്റ് ദിനാറാണ് (ഏകദേശം 4.4 ലക്ഷം രൂപ) ഇയാൾ തട്ടിയെടുത്തത്.
യഥാർത്ഥ ഐഫോണുകളുടേതിന് സമാനമായ ബോക്സുകളിലാക്കിയാണ് ഫോണുകൾ കൈമാറിയത്. വിശ്വാസം തോന്നിപ്പിക്കാനായി പെട്ടികൾ സീൽ ചെയ്ത നിലയിലായിരുന്നു. എന്നാൽ പ്രതി പോയതിന് ശേഷം പെട്ടി തുറന്ന് പരിശോധിച്ചപ്പോഴാണ് ഉള്ളിൽ ഐഫോണിന്റെ മാതൃകയിലുള്ള വ്യാജ ഫോണുകളാണെന്ന് (Dummy Phones) ഇരയായ ഇന്ത്യക്കാരൻ തിരിച്ചറിഞ്ഞത്.
ഉടൻ തന്നെ ഇയാൾ പോലീസിൽ പരാതി നൽകിയെങ്കിലും, സുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ പ്രതി ഇതിനോടകം തന്നെ വിമാനമാർഗ്ഗം കുവൈറ്റിൽ നിന്ന് രക്ഷപ്പെട്ടതായി കണ്ടെത്തി. തട്ടിപ്പിന് ഇരയായ വ്യക്തി നൽകിയ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സോഷ്യൽ മീഡിയ വഴിയോ അല്ലാതെയോ അപരിചിതരിൽ നിന്ന് വിലകൂടിയ ഇലക്ട്രോണിക് ഉപകരണങ്ങൾ വാങ്ങുമ്പോൾ ജാഗ്രത പാലിക്കണമെന്നും അംഗീകൃത സ്ഥാപനങ്ങളെ മാത്രം ആശ്രയിക്കണമെന്നും സുരക്ഷാ അധികൃതർ പ്രവാസികൾക്ക് മുന്നറിയിപ്പ് നൽകി. പ്രതിക്കെതിരെ അന്താരാഷ്ട്ര തലത്തിൽ നടപടികൾ സ്വീകരിക്കുന്നതിനുള്ള സാധ്യതകളും അധികൃതർ പരിശോധിക്കുന്നുണ്ട്.





More Stories
പുതുതായി അനുവദിച്ച എൻട്രി വിസകൾക്ക് കാലാവധി നീട്ടി നൽകില്ല : കുവൈറ്റ് ആഭ്യന്തര മന്ത്രാലയം
കുവൈറ്റ് അറേബ്യൻ ഗൾഫ് സ്ട്രീറ്റിൽ ഏപ്രിൽ 23 മുതൽ മേയ് 3 വരെ രണ്ട് ഘട്ടങ്ങളിലായി ഗതാഗത നിയന്ത്രണം
തൊഴിലാളികളുടെ ശമ്പളം കൃത്യസമയത്ത് നൽകണം ; തൊഴിലുടമകൾക്ക് കർശന നിർദ്ദേശവുമായി കുവൈറ്റ് മാൻപവർ അതോറിറ്റി