കുവൈറ്റ് സിറ്റി: രാജ്യത്തെ ഫാർമസ്യൂട്ടിക്കൽ മേഖലയിൽ പരിശോധന ശക്തമാക്കി കുവൈറ്റ് ആരോഗ്യ മന്ത്രാലയം. നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് നാല് സ്വകാര്യ ഫാർമസികളുടെ ലൈസൻസ് ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ അവാധി റദ്ദാക്കി. ഫാർമസി തൊഴിൽ നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട 1996-ലെ 28-ാം നമ്പർ നിയമത്തിലെ വ്യവസ്ഥകൾ ലംഘിച്ചതിനാണ് നടപടി.
ലൈസൻസുകൾ മറ്റുള്ളവർക്ക് മറിച്ച് നൽകുക (Leasing of licenses), യോഗ്യതയില്ലാത്തവർ സ്ഥാപനം കൈകാര്യം ചെയ്യുക, മരുന്നുകളുടെ വിതരണത്തിലും സംഭരണത്തിലും കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതിരിക്കുക തുടങ്ങിയ ഗുരുതരമായ ക്രമക്കേടുകൾ മന്ത്രാലയത്തിന്റെ പരിശോധനാ സമിതി കണ്ടെത്തിയിരുന്നു. ഇതേത്തുടർന്നാണ് ലൈസൻസുകൾ സ്ഥിരമായി റദ്ദാക്കിക്കൊണ്ട് മന്ത്രി ഉത്തരവിട്ടത്.
പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനും ആരോഗ്യ സേവനങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനുമായി മന്ത്രാലയം നടത്തുന്ന കർശന പരിശോധനകളുടെ ഭാഗമായാണ് ഈ നടപടി. സ്വകാര്യ ആരോഗ്യ മേഖലയിൽ നിയമവാഴ്ച ഉറപ്പാക്കുന്നതിൽ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന് അധികൃതർ വ്യക്തമാക്കി. വരും ദിവസങ്ങളിലും രാജ്യത്തെ വിവിധ ഫാർമസികളിലും ക്ലിനിക്കുകളിലും പരിശോധന തുടരുമെന്നും നിയമലംഘനം നടത്തുന്നവർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്നും ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി.





More Stories
പുതുതായി അനുവദിച്ച എൻട്രി വിസകൾക്ക് കാലാവധി നീട്ടി നൽകില്ല : കുവൈറ്റ് ആഭ്യന്തര മന്ത്രാലയം
കുവൈറ്റ് അറേബ്യൻ ഗൾഫ് സ്ട്രീറ്റിൽ ഏപ്രിൽ 23 മുതൽ മേയ് 3 വരെ രണ്ട് ഘട്ടങ്ങളിലായി ഗതാഗത നിയന്ത്രണം
തൊഴിലാളികളുടെ ശമ്പളം കൃത്യസമയത്ത് നൽകണം ; തൊഴിലുടമകൾക്ക് കർശന നിർദ്ദേശവുമായി കുവൈറ്റ് മാൻപവർ അതോറിറ്റി