കുവൈത്ത് സിറ്റി: സ്വകാര്യ കമ്പനിയുടെ ചെക്കുകളിൽ വ്യാജ ഒപ്പിട്ട് വൻതുക തട്ടിയെടുക്കാൻ ശ്രമിച്ച അറബ് വംശജനായ പ്രവാസിക്കെതിരെ കുവൈത്ത് സുരക്ഷാ അധികൃതർ കേസെടുത്തു. ഹവല്ലിയിലെ ചെക്ക് മിസ്ഡെമീനർ ഡിപ്പാർട്ട്‌മെന്റിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഒരു സ്വകാര്യ കമ്പനി ഉടമയുടെ അഭിഭാഷകൻ നൽകിയ പരാതിയെത്തുടർന്നാണ് നടപടി. പ്രതി തന്റെ കമ്പനി ഉടമയുടെ അനുമതിയില്ലാതെ അഞ്ച് ചെക്കുകൾ സ്വന്തം പേരിൽ മാറുകയും ഏകദേശം 13,000 കുവൈത്ത് ദിനാർ (ഏകദേശം 35 ലക്ഷത്തിലധികം രൂപ) സ്വന്തം ബാങ്ക് അക്കൗണ്ടിലേക്ക് നിക്ഷേപിക്കുകയോ കൈപ്പറ്റുകയോ ചെയ്തതായാണ് പരാതി.
തട്ടിപ്പ് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് ചെക്കുകൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിരുന്നു. വിദഗ്ധർ നടത്തിയ പരിശോധനയിൽ ചെക്കുകളിലെ ഒപ്പ് പ്രതിയുടേതാണെന്ന് സ്ഥിരീകരിച്ചു. ഇതോടെയാണ് സംഭവത്തിൽ വ്യാജരേഖ ചമയ്ക്കൽ (Forgery) ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി കേസെടുക്കാൻ അന്വേഷണ ഉദ്യോഗസ്ഥർ ഉത്തരവിട്ടത്.
പ്രതിക്കായി നിലവിൽ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇയാൾ രാജ്യം വിടാതിരിക്കാൻ വിമാനത്താവളങ്ങളിലും അതിർത്തി പോസ്റ്റുകളിലും വിവരം കൈമാറി. പ്രതി ഇപ്പോഴും രാജ്യത്തുണ്ടോ അതോ ഒളിവിൽ പോയോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. ഹവല്ലി ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റിന്റെ നേതൃത്വത്തിൽ പ്രതിക്കായി ഊർജിതമായ തിരച്ചിൽ ആരംഭിച്ചതായി സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു.





More Stories
കുവൈറ്റ് ഹവല്ലി, മുബാറക് അൽ കബീർ മേഖലകളിൽ സാങ്കേതിക തകരാറിനെ തുടർന്ന് വൈദ്യുതി മുടങ്ങി : പുനഃസ്ഥാപിക്കാൻ അടിയന്തര നടപടി
അപകടകരമായും അശ്രദ്ധമായും വാഹനമോടിച്ചയാളെ അറസ്റ്റ് ചെയ്ത് കുവൈറ്റ് ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് ; വാഹനം പിടിച്ചെടുത്ത് പൊളിച്ചുനീക്കി
കുവൈറ്റ് സിറ്റിയിൽ പാർപ്പിട സമുച്ചയത്തിൽ ഡ്രോൺ ആക്രമണത്തെ തുടർന്നുണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാക്കിയതായി ഫയർ ഫോഴ്സ് ; ആളപായമില്ല