ന്യൂസ് ബ്യൂറോ, ദില്ലി
ദില്ലി : ഇന്ത്യയിൽ വീശിയടിച്ച് കോവിഡ് തരംഗം. വെള്ളിയാഴ്ച മാത്രം രാജ്യത്ത് റിപ്പോർട്ട് ചെയ്തത് 1,17,100 കോവിഡ് കേസുകൾ. പ്രതിദിന കോവിഡ് രോഗികൾ പതിനായിരം പിന്നിട്ട് എട്ടു ദിവസത്തിനുള്ളിലാണ് ഈ കുതിച്ചുചാട്ടം. ഒമിക്രോൺ ഉൾപ്പടെയുള്ള വകഭേദങ്ങളുടെ വ്യാപനമാണ് കോവിഡ് തരംഗത്തിന് സമാനമായ നിലയിലേക്ക് കോവിഡ് രോഗികളുടെ എണ്ണം വർധിക്കാൻ കാരണമായിരിക്കുന്നത്. പത്ത് ദിവസത്തിനിടെ രോഗികളുടെ എണ്ണത്തിൽ 35 ശതമാനം വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
അതിനിടെ, രാജ്യത്ത് ഒമിക്രോൺ രോഗികളുടെ എണ്ണം 3000 കടന്നിട്ടുണ്ട്. 26 സംസ്ഥാനങ്ങളിലും ഒമിക്രോൺ സാന്നിദ്ധ്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇവിടങ്ങളിലെല്ലാം ഓരോ ദിവസവും കൂടുതൽ പേരിലേക്ക് ഒമിക്രോൺ എത്തുന്നുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 304 കോവിഡ് മരണങ്ങളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഏഴ് മാസത്തിന് ശേഷമാണ് രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷം പിന്നിടുന്നത്. ഇതോടെ രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 3.52 കോടി പിന്നിട്ടു.
രാജ്യത്ത് കോവിഡ് വ്യാപനം ഏറ്റവും രൂക്ഷമായ മഹാരാഷ്ട്രയിൽ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തത് 36,265 പുതിയ കേസുകളാണ്. മുംബൈ നഗരത്തിൽ മാത്രം 20,181 കേസുകളും റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്ത് ലോക്ഡൗൺ ഏർപ്പെടുത്തുന്ന കാര്യത്തിൽ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ തീരുമാനമെടുക്കുമെന്ന് ആരോഗ്യമന്ത്രി രാജേഷ് ടോപെ വ്യക്തമാക്കി.
തലസ്ഥാന നഗരമായ ഡൽഹിയിൽ പ്രതിദിന രോഗികളുടെ എണ്ണം 15,000 കടന്നു. കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്ത 15,097 രോഗികൾ മേയ് എട്ടിന് ശേഷമുള്ള ഏറ്റവും ഉയർന്ന സംഖ്യയാണ്. 41.5 ശതമാനത്തിൻറെ വർധനവാണിത് . പോസിറ്റിവിറ്റി നിരക്ക് 15 ശതമാനമമാണ്. നിലവിൽ രാജ്യത്തെ മൊത്തം കേസുകളുടെ 60 ശതമാനവും മഹാരാഷ്ട്ര, ഡൽഹി, ബംഗാൾ എന്നീ സംസ്ഥാനങ്ങളിലാണ്.
More Stories
എയർ ഇന്ത്യ അപകടത്തിൽ അനുശോചനം രേഖപ്പെടുത്തി കുവൈറ്റ്
ഭീകരവാദത്തിനെതിരെ ഇന്ത്യയുടെ ഏകകണ്ഠമായ നിലപാട് ലോകത്തിന് മുന്നിൽ ഉയർത്തിക്കാട്ടുന്നതിൻറെ ഭാഗമായി ഇന്ത്യൻ പ്രതിനിധി സംഘം കുവൈറ്റ് സന്ദർശിക്കുന്നു
കേരളത്തിലെ നഴ്സുമാർക്ക് കഴിഞ്ഞ രണ്ട് വർഷങ്ങളായി ദേശീയ ഫ്ലോറൻസ് നൈറ്റിങ്ഗേൽ അവാർഡ് അപേക്ഷകൾ കേരള സർക്കാർ നിരസിപ്പിക്കുന്നതിനെതിരെ ട്രെയിൻഡ് നഴ്സസ് അസോസിയേഷൻ ഓഫ് ഇന്ത്യ കേരള ഘടകം പ്രതിഷേധിച്ചു