കുവൈറ്റ് സിറ്റി: രാജ്യത്ത് ഇ-സിഗരറ്റുകൾ ഉൾപ്പെടെയുള്ള എല്ലാത്തരം പുകയില, നിക്കോട്ടിൻ ഉൽപ്പന്നങ്ങളുടെയും ഇറക്കുമതിക്കും വിപണനത്തിനും ഉപയോഗത്തിനും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കുവൈറ്റ് ആരോഗ്യ മന്ത്രാലയം. ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ അവാധി പുറപ്പെടുവിച്ച 2026-ലെ 237-ാം നമ്പർ മന്ത്രാലയ ഉത്തരവ് പ്രകാരം, പുകയില ഉൽപ്പന്നങ്ങളുടെ ഓൺലൈൻ വിൽപ്പന, വിതരണം, എല്ലാവിധ പരസ്യങ്ങൾ എന്നിവ പൂർണ്ണമായി നിരോധിച്ചു. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനും പ്രത്യേകിച്ച് കുട്ടികളിലും യുവാക്കളിലും ലഹരി ഉപയോഗം കുറയ്ക്കുന്നതിനുമാണ് പുതിയ തീരുമാനം.
ഉത്തരവ് പ്രകാരം 21 വയസ്സിൽ താഴെയുള്ളവർക്ക് പുകയിലയോ നിക്കോട്ടിൻ ഉൽപ്പന്നങ്ങളോ വിൽക്കാനോ നൽകാനോ പാടില്ല. ഉപഭോക്താക്കളുടെ പ്രായം സിവിൽ ഐഡി ഉപയോഗിച്ച് പരിശോധിക്കേണ്ടത് വ്യാപാരികളുടെ ബാധ്യതയാണ്. സ്കൂളുകൾ, സർവ്വകലാശാലകൾ, ആശുപത്രികൾ, സർക്കാർ സ്ഥാപനങ്ങൾ, കായിക കേന്ദ്രങ്ങൾ, വിനോദ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലും അവയുടെ പരിസരങ്ങളിലും വിൽപന നിരോധിച്ചിട്ടുണ്ട്. കുട്ടികളെ ആകർഷിക്കുന്ന തരത്തിലുള്ള മിഠായികളുടെയോ കാർട്ടൂൺ കഥാപാത്രങ്ങളുടെയോ രൂപത്തിലുള്ള പാക്കേജിംഗുകൾ, ലേബലുകൾ എന്നിവയ്ക്കും നിരോധനമുണ്ട്. കൂടാതെ “ഹാനികരമല്ല”, “ലൈറ്റ്” തുടങ്ങിയ തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണങ്ങളും പാടില്ല.
വെബ്സൈറ്റുകൾ, സോഷ്യൽ മീഡിയ ആപ്പുകൾ, ഡെലിവറി സർവീസുകൾ എന്നിവ വഴിയുള്ള വിൽപ്പനയ്ക്കൊപ്പം ഇൻഫ്ലുവൻസർമാർ വഴിയുള്ള പരസ്യങ്ങൾക്കും സ്പോൺസർഷിപ്പുകൾക്കും പൂർണ്ണ നിരോധനമുണ്ട്. ഇ-സിഗരറ്റുകളും വേപ്പിംഗ് ഉപകരണങ്ങളും പൊതുസ്ഥലങ്ങളിൽ ഉപയോഗിക്കുന്നത് സാധാരണ സിഗരറ്റ് വലിക്കുന്നതിന് തുല്യമായ നിയമലംഘനമായി കണക്കാക്കും. ആരോഗ്യ മന്ത്രാലയം, കസ്റ്റംസ്, എൻവയോൺമെന്റൽ പോലീസ് എന്നിവയുടെ നേതൃത്വത്തിൽ ശക്തമായ പരിശോധനകൾ ഉണ്ടാകും. പുതിയ നിയമങ്ങൾ 2027 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരും.





More Stories
നിയമലംഘകർക്കെതിരെ സുരക്ഷ പരിശോധന ശക്തമാക്കി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം ; വ്യാപക പരിശോധനയിൽ നിരവധി പേർ പിടിയിൽ
80-ാമത് സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ഫീനിക്സ് ബാഡ്മിന്റൺ സ്ട്രൈക്കേഴ്സും റെഗ് ട്രെയിനിംഗ് സെന്ററും ചേർന്ന് ബി.എൽ.എസ്, ആരോഗ്യ ബോധവൽക്കരണ ക്യാമ്പ് സംഘടിപ്പിച്ചു
കെ.ഡി.എൻ.എ സ്വാതന്ത്ര്യദിനാഘോഷവും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു