കുവൈറ്റ് സിറ്റി: രാജ്യത്ത് സുരക്ഷയും ക്രമസമാധാനവും ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി നിയമലംഘകർക്കും ഒളിവിലുള്ള പ്രതികൾക്കുമെതിരെ പരിശോധന ശക്തമാക്കി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം. ജനറൽ ഡയറക്ടറേറ്റ് ഓഫ് എമർജൻസി പോലീസിന്റെ നേതൃത്വത്തിൽ രാജ്യവ്യാപകമായി നടത്തിയ തെരച്ചിലിൽ നിരവധി പേർ പിടിയിലാവുകയും വിവിധ ഗതാഗത-ക്രിമിനൽ ലംഘനങ്ങൾക്കെതിരെ നടപടിയെടുക്കുകയും ചെയ്തു.
വിവിധ കേസുകളിൽ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച 33 പ്രതികളെ പരിശോധനയ്ക്കിടെ പോലീസ് കസ്റ്റഡിയിലെടുത്തു. കൂടാതെ, ഇഖാമ (താമസരേഖ) കാലാവധി അവസാനിച്ച 27 പേരും, സാധുവായ തിരിച്ചറിയൽ രേഖകൾ കൈവശമില്ലാത്ത 12 പേരും, മറ്റ് ക്രിമിനൽ-സിവിൽ കേസുകളിൽ ഉൾപ്പെട്ട രണ്ടുപേരും പിടിയിലായിട്ടുണ്ട്. പിടിയിലായവർക്കെതിരെ നിയമാനുസൃതമായ തുടർനടപടികൾ സ്വീകരിച്ചുവരികയാണെന്ന് അധികൃതർ വ്യക്തമാക്കി.
ഗതാഗത മേഖലയിലും കർശന പരിശോധനയാണ് നടന്നത്. പരിശോധനയുടെ ഭാഗമായി 1,300 ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്തുകയും 26 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. അമിത ശബ്ദമുണ്ടാക്കി സർവീസ് നടത്തിയതിന് 26 പേർക്കെതിരെ കേസ് എടുത്തു. കൂടാതെ, കേസിൽപെട്ട് തിരച്ചിൽ നടന്നിരുന്ന 15 വാഹനങ്ങൾ കസ്റ്റഡിയിലെടുക്കുകയും, ലഹരിമരുന്ന്, മദ്യം, മാരകായുധങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്തു. രാജ്യത്ത് പൊതുജനസുരക്ഷ ഉറപ്പാക്കാനും നിയമലംഘനങ്ങൾ തടയാനും ഇത്തരം സുരക്ഷാ കാമ്പയിനുകൾ വരും ദിവസങ്ങളിലും തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.





More Stories
പുകയില, നിക്കോട്ടിൻ ഉൽപ്പന്നങ്ങൾക്ക് കടുത്ത നിയന്ത്രണം ഏർപ്പെടുത്തി കുവൈറ്റ് ആരോഗ്യ മന്ത്രാലയം; ഓൺലൈൻ വിൽപ്പനയ്ക്കും പരസ്യങ്ങൾക്കും പൂർണ്ണ നിരോധനം
80-ാമത് സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ഫീനിക്സ് ബാഡ്മിന്റൺ സ്ട്രൈക്കേഴ്സും റെഗ് ട്രെയിനിംഗ് സെന്ററും ചേർന്ന് ബി.എൽ.എസ്, ആരോഗ്യ ബോധവൽക്കരണ ക്യാമ്പ് സംഘടിപ്പിച്ചു
കെ.ഡി.എൻ.എ സ്വാതന്ത്ര്യദിനാഘോഷവും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു