കുവൈറ്റ് സിറ്റി, ജൂൺ 6: സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി ഏർപ്പെടുത്തിയ താത്കാലിക അടച്ചിടലിന് ശേഷം കുവൈറ്റ് വ്യോമപാത വീണ്ടും തുറന്നു. വിമാന സർവീസുകൾ പൂർണ്ണമായും സാധാരണ നിലയിലായതായി സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ജനറൽ (DGCA) അറിയിച്ചു. ശനിയാഴ്ച പുലർച്ചെ 4:15 മുതൽ രണ്ട് മണിക്കൂർ നേരത്തേക്കായിരുന്നു രാജ്യത്ത് വിമാന സർവീസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്.
മേഖലയിലുണ്ടായ ഡ്രോൺ, മിസൈൽ ആക്രമണ പശ്ചാത്തലത്തിൽ യാത്രക്കാരുടെയും വിമാന ജീവനക്കാരുടെയും സുരക്ഷ മുൻനിർത്തിയാണ് അധികൃതർ അടിയന്തരമായി വ്യോമപാത അടക്കാൻ തീരുമാനിച്ചത്. തുടർന്ന് ബന്ധപ്പെട്ട സുരക്ഷാ ഏജൻസികളുമായി ചേർന്ന് സ്ഥിതിഗതികൾ സൂക്ഷ്മമായി വിലയിരുത്തുകയും, നിലവിൽ അപകടസാധ്യതകൾ ഇല്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്ത ശേഷമാണ് പുലർച്ചെ 6:15 ഓടെ വ്യോമ ഗതാഗതം പുനഃസ്ഥാപിച്ചത്.
വ്യോമപാത അടച്ചിട്ട സമയത്ത് കുവൈറ്റ് എയർവേയ്‌സ്, ജസീറ എയർവേയ്‌സ് എന്നിവയുടെ 11 സർവീസുകൾ അയൽരാജ്യങ്ങളിലെ വിവിധ വിമാനത്താവളങ്ങളിലേക്ക് അടിയന്തരമായി തിരിച്ചുവിട്ടിരുന്നു. സൗദി അറേബ്യയിലെ ദമ്മാം, റിയാദ് വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിട്ട വിമാനങ്ങൾ വ്യോമപാത തുറന്നതോടെ യാത്രക്കാരുമായി കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ തിരിച്ചെത്തി. അടിയന്തര സാഹചര്യങ്ങളെ നേരിടാൻ വ്യോമയാന മേഖലയിലെ പ്രത്യേക പ്രോട്ടോക്കോളുകളും അടിയന്തര പദ്ധതികളും വിജയകരമായി നടപ്പിലാക്കാൻ സാധിച്ചതായി സിവിൽ ഏവിയേഷൻ അതോറിറ്റി വ്യക്തമാക്കി.





More Stories
രോഗിയുടെ ചിത്രം അനുമതിയില്ലാതെ സമൂഹമാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ചു ; കുവൈറ്റിൽ വിദേശി ഡോക്ടർക്ക് 6,000 ദിനാർ പിഴ
കുവൈറ്റിൽ ശക്തമായ ഭക്ഷ്യസുരക്ഷാ പരിശോധന : 6 ലക്ഷം കിലോയിലധികം ഉപയോഗശൂന്യമായ പഴങ്ങളും പച്ചക്കറികളും പിടിച്ചെടുത്തു ; ഷുവൈഖിൽ 3 കടകൾ അടച്ചു പൂട്ടി
സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു