കുവൈറ്റ് സിറ്റി: കുവൈറ്റിലെ ജലീബ് അൽ-ഷുയൂഖ് മേഖലയിൽ തകർച്ചാ ഭീഷണി നേരിടുന്ന 67 കെട്ടിടങ്ങൾ ഒഴിപ്പിച്ച് പൊളിച്ചുനീക്കാൻ കുവൈറ്റ് മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ എഞ്ചിനീയർ മനാൽ അൽ-അസ്ഫൂർ ഭരണപരമായ ഉത്തരവിറക്കി. പൊതു സുരക്ഷ ഉറപ്പാക്കുന്നതിൻ്റെ ഭാഗമായാണ് അടിയന്തര നടപടി.
കെട്ടിടങ്ങൾ ജീർണിച്ച നിലയിലാണെന്നും ഏത് സമയവും തകരാൻ സാധ്യതയുണ്ടെന്നും മുനിസിപ്പൽ പരിശോധനകളിൽ കണ്ടെത്തിയിരുന്നു. ഈ കെട്ടിടങ്ങൾ പൊതു സുരക്ഷയ്ക്ക് ഗുരുതരമായ ഭീഷണിയാണെന്ന് പൊതുമരാമത്ത് മന്ത്രാലയത്തിന് കീഴിലുള്ള ഗവൺമെന്റ് ടെസ്റ്റിംഗ്, ക്വാളിറ്റി കൺട്രോൾ, റിസർച്ച് സെന്ററിൽ നിന്നുള്ള റിപ്പോർട്ടുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിനായി ഇവ പൊളിച്ചുനീക്കേണ്ടത് അനിവാര്യമാണെന്ന് മുനിസിപ്പാലിറ്റി അധികൃതർ വ്യക്തമാക്കി.
ഔദ്യോഗിക ഗസറ്റായ ‘കുവൈറ്റ് അൽ-യൗമി’ൽ ഉത്തരവ് പ്രസിദ്ധീകരിച്ച തീയതി മുതൽ രണ്ടാഴ്ചയ്ക്കുള്ളിൽ കെട്ടിടങ്ങൾ പൂർണ്ണമായും ഒഴിപ്പിച്ച് പൊളിച്ചുനീക്കാനാണ് ഉടമകൾക്ക് നിർദേശം നൽകിയിരിക്കുന്നത്. നിശ്ചിത സമയപരിധിക്കുള്ളിൽ ഉടമകൾ നടപടിയെടുക്കാൻ പരാജയപ്പെട്ടാൽ, കെട്ടിടങ്ങൾ പൊളിച്ചുനീക്കുന്നതിനുള്ള നടപടികൾ മുനിസിപ്പാലിറ്റി നേരിട്ട് ഏറ്റെടുക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. പൊതുജന സുരക്ഷ ഉറപ്പാക്കുന്നതിനുള്ള മുനിസിപ്പാലിറ്റിയുടെ പ്രതിബദ്ധതയുടെ ഭാഗമാണ് ഈ കർശന നടപടികളെന്ന് എഞ്ചിനീയർ മനാൽ അൽ-അസ്ഫൂർ അറിയിച്ചു.








More Stories
ഗൾഫ് രാജ്യങ്ങളിൽ സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷകൾ റദ്ദാക്കി; പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ മാറ്റിവെച്ചു
ഇന്ത്യൻ മുസ്ലിം സംഘടനകളുടെ ഐക്യവേദിയായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ അസ്സോസിയേഷൻസ് (FIMA) റമദാൻ ഖബ്ക്ക സംഘടിപ്പിച്ചു.
കുവൈറ്റിൽ വിസ കാലാവധി നീട്ടി; സന്ദർശക വിസകൾക്ക് ഒരു മാസത്തെയും പ്രവാസികൾക്ക് മൂന്ന് മാസത്തെയും ഇളവ്