കുവൈറ്റ് : രാജ്യത്തിനകത്ത് ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ്, കെ-നെറ്റ് (KNET) ഉൾപ്പെടെയുള്ള ഇലക്‌ട്രോണിക് പേയ്‌മെന്റ് മാർഗങ്ങൾ ഉപയോഗിക്കുന്ന ഉപഭോക്താക്കളിൽ നിന്ന് അധിക ഫീസുകളോ കമ്മീഷനുകളോ ഈടാക്കുന്നത് കുവൈറ്റ് സെൻട്രൽ ബാങ്ക് (CBK) കർശനമായി നിരോധിച്ചു. ഉപഭോക്താക്കളുടെ പരാതികൾ വർധിച്ച സാഹചര്യത്തിലാണ് ഉപഭോക്തൃ സംരക്ഷണം ലക്ഷ്യമിട്ടുള്ള ഈ സുപ്രധാന നടപടി.
പ്രാദേശിക ബാങ്കുകൾ, ഇലക്‌ട്രോണിക് പേയ്‌മെന്റ് സേവന ദാതാക്കൾ, ഇ-മണി സേവന ദാതാക്കൾ എന്നിവർക്കാണ് സെൻട്രൽ ബാങ്ക് ഇതുസംബന്ധിച്ച കർശന നിർദേശം നൽകിയത്. പോയിന്റ്-ഓഫ്-സെയിൽ (POS) ഉപകരണങ്ങൾ വഴിയോ ഇലക്‌ട്രോണിക് പേയ്‌മെന്റ് ഗേറ്റ്‌വേകൾ വഴിയോ പണം നൽകുമ്പോൾ ഉപഭോക്താക്കളിൽ നിന്ന് അധിക തുക ഈടാക്കുന്നുവെന്ന വ്യാപകമായ പരാതികളെ തുടർന്നാണ് ഈ ഇടപെടൽ.
- വ്യാപാരികളുമായുള്ള പുതിയ പേയ്‌മെന്റ് സേവന കരാറുകളിൽ, ഇലക്‌ട്രോണിക് പേയ്‌മെന്റുകൾ ഉപയോഗിക്കുന്ന ഉപഭോക്താക്കളിൽ നിന്ന് അധിക ചാർജ് ഈടാക്കരുത് എന്ന വ്യവസ്ഥ നിർബന്ധമായും ഉൾപ്പെടുത്തണം.
- നിലവിലുള്ള എല്ലാ കരാറുകളും ഈ ഉത്തരവ് പ്രാബല്യത്തിൽ വന്ന തീയതി മുതൽ ഒരു മാസത്തിനകം അവലോകനം ചെയ്യുകയും പുതുക്കുകയും ചെയ്യണം.
- നിയമം ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ സേവന ദാതാക്കൾ തിരുത്തൽ നടപടികൾ സ്വീകരിക്കണം. ആവശ്യമെങ്കിൽ പേയ്‌മെന്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കുകയും ചെയ്യാം.
ഡിജിറ്റൽ ഇടപാടുകളിലുള്ള വിശ്വാസം വർദ്ധിപ്പിക്കുന്നതിനും സാമ്പത്തിക ഇടപാടുകളിൽ സുതാര്യതയും നീതിയും ഉറപ്പാക്കുന്നതിനും വേണ്ടിയാണ് സെൻട്രൽ ബാങ്ക് ഈ നടപടി സ്വീകരിച്ചിരിക്കുന്നത്. നിയമം ലംഘിക്കുന്നവർക്കെതിരെ സേവനം റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള ശക്തമായ നടപടികളുണ്ടാകുമെന്ന് സി.ബി.കെ. മുന്നറിയിപ്പ് നൽകി.








More Stories
ഗൾഫ് രാജ്യങ്ങളിൽ സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷകൾ റദ്ദാക്കി; പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ മാറ്റിവെച്ചു
ഇന്ത്യൻ മുസ്ലിം സംഘടനകളുടെ ഐക്യവേദിയായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ അസ്സോസിയേഷൻസ് (FIMA) റമദാൻ ഖബ്ക്ക സംഘടിപ്പിച്ചു.
കുവൈറ്റിൽ വിസ കാലാവധി നീട്ടി; സന്ദർശക വിസകൾക്ക് ഒരു മാസത്തെയും പ്രവാസികൾക്ക് മൂന്ന് മാസത്തെയും ഇളവ്