കുവൈറ്റ് സിറ്റി: പരിസ്ഥിതി സംരക്ഷണത്തോടൊപ്പം അമ്മമാർക്കുള്ള ആദരവും ലക്ഷ്യമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവിഷ്‌കരിച്ച ‘ഏക് പേഡ് മാ കേ നാം’ (അമ്മയ്ക്കായി ഒരു തൈ) ക്യാമ്പയിന്റെ ഭാഗമായി കുവൈറ്റിൽ വൃക്ഷത്തൈകൾ നട്ടു. കുവൈറ്റിലെ ഇന്ത്യൻ എംബസിയും ദാവൂദി ബോറ സമൂഹവും സംയുക്തമായി ശനിയാഴ്ച രാവിലെ സാൽമിയ ഗാർഡനിലാണ് ചടങ്ങ് സംഘടിപ്പിച്ചത്.
ഇന്ത്യൻ സ്ഥാനപതി എച്ച്.ഇ. ശ്രീമതി പരമിത ത്രിപാഠി വൃക്ഷത്തൈ നടീൽ ഉദ്ഘാടനം ചെയ്തു. ദാവൂദി ബോറ സമൂഹത്തിന്റെ ആത്മീയ നേതാവ് ഹിസ് ഹോളിനസ് സയ്യിദ്‌ന മുഫദ്ദൽ സൈഫുദ്ദീന്റെ കുവൈറ്റിലെ മുഖ്യ പ്രതിനിധി അബി തമീം ഹുസാമുദ്ദീൻ, ഹവല്ലി ഗവർണർ ഓഫീസിലെ ഡയറക്ടർ അബ്ദുള്ള മുർതാജി, ഹവല്ലി പബ്ലിക് സെക്യൂരിറ്റി ചീഫ് ഹസൻ ദഷ്തി എന്നിവരും നൂറിലധികം ദാവൂദി ബോറ സമൂഹാംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.
സാൽമിയ ഗാർഡനിൽ 450 കഫ് മറിയം (Kaf Maryam) തൈകളും 11 അക്കേഷ്യ ഗാലെറ്റിയ (Acacia Galetia) മരങ്ങളുമാണ് വെച്ചുപിടിപ്പിച്ചത്. ബോറ സമൂഹത്തിന്റെ ആഗോള സുസ്ഥിരതാ സംരംഭമായ ‘പ്രോജക്ട് റൈസിന്റെ’ (Project Rise) ഭാഗമായാണ് ഈ പരിപാടി സംഘടിപ്പിച്ചത്. 2024 ജൂൺ 5-ന് ലോക പരിസ്ഥിതി ദിനത്തിലാണ് പ്രധാനമന്ത്രി ഈ ആഗോള ക്യാമ്പയിന് തുടക്കം കുറിച്ചത്.
ചടങ്ങിൽ സംസാരിച്ച സ്ഥാനപതി പരാമിത ത്രിപാഠി, ദാവൂദി ബോറ സമൂഹത്തിന്റെ പ്രവർത്തനങ്ങളെ അഭിനന്ദിച്ചു. പരിസ്ഥിതി സംരക്ഷണത്തിനായി ഇത്തരം കമ്മ്യൂണിറ്റി അധിഷ്ഠിത ശ്രമങ്ങൾ അത്യന്താപേക്ഷിതമാണെന്നും ഇത് ഇന്ത്യൻ സമൂഹവും കുവൈറ്റും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കുമെന്നും അവർ പറഞ്ഞു. ‘ഏക് പേഡ് മാ കേ നാം’ പദ്ധതി കുവൈറ്റിൽ ഔദ്യോഗികമായി വ്യാപിപ്പിക്കാനുള്ള എംബസിയുടെ നീക്കങ്ങളെക്കുറിച്ചും അവർ സൂചിപ്പിച്ചു.
സ്ത്രീശാക്തീകരണത്തിനും സുസ്ഥിര ഉപജീവനത്തിനുമായി പ്രവർത്തിക്കുന്ന ‘ഹാപ്പി ത്രെഡ്‌സ്’ (Happy Threads) പ്രതിനിധികളുമായും സ്ഥാനപതി കൂടിക്കാഴ്ച നടത്തി. കുവൈറ്റിലെ ഇന്ത്യൻ പ്രവാസികൾ ധാരാളമായി ഒത്തുകൂടുന്ന സാൽമിയ ഗാർഡനിലെ ഈ സംരംഭം പരിസ്ഥിതി ബോധവൽക്കരണത്തിന് വലിയ ഊർജ്ജം നൽകുന്നതാണെന്ന് വാർത്താക്കുറിപ്പിൽ അറിയിച്ചു.





More Stories
കുവൈറ്റിൽ കായിക പ്രവർത്തനങ്ങൾ ഇന്നു മുതൽ പുനരാരംഭിക്കുന്നു ; പരിശീലനത്തിന് കർശന നിയന്ത്രണങ്ങളോടെ അനുമതി
‘ഡാനാലാക്’ (Danalac) ഗോട്ട് മിൽക്ക് ഇൻഫന്റ് ഫോർമുലയുടെ പ്രത്യേക ബാച്ചുകൾ അടിയന്തരമായി വിപണിയിൽ നിന്ന് തിരിച്ചുവിളിച്ച് കുവൈറ്റ് പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ
കുവൈറ്റ് വിമാനത്താവളം ഇന്നുമുതൽ വീണ്ടും സജീവമാകുന്നു ; സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തി ആഭ്യന്തര മന്ത്രാലയം