കുവൈറ്റ് സിറ്റി: കുവൈറ്റ് പോർട്ട്സ് അതോറിറ്റിയെയും പബ്ലിക് ഇൻസ്റ്റിറ്റ്യൂഷൻ ഫോർ സോഷ്യൽ സെക്യൂരിറ്റിയെയും (PIFSS) കബളിപ്പിച്ച് കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിൽ ഏഴ് പ്രതികൾക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. കുവൈറ്റ് പൗരന്മാരും രണ്ട് അമേരിക്കൻ പൗരന്മാരും ഉൾപ്പെട്ട സംഘത്തിനാണ് കുവൈറ്റ് ക്രിമിനൽ കോടതി കടുത്ത ശിക്ഷ വിധിച്ചത്. ജഡ്ജി ജറഹ് അൽ ദൈഹാനിയുടെ നേതൃത്വത്തിലുള്ള കോടതിയാണ് വിധി പ്രസ്താവിച്ചത്.
പ്രതികൾക്ക് ശിക്ഷാ നടപടികൾക്ക് പുറമെ 98 ദശലക്ഷം ദീനാർ പിഴയും ഒടുക്കാൻ കോടതി ഉത്തരവിട്ടു. ഇതിനുപുറമെ തട്ടിയെടുത്ത 49 ദശലക്ഷം ദീനാർ തിരികെ നൽകാനും നിർദ്ദേശമുണ്ട്.
തട്ടിപ്പ് നടന്നത് ഇങ്ങനെ:
പോർട്ട്സ് ഇൻവെസ്റ്റ്മെന്റ് ഫണ്ടിന്റെ ഡയറക്ടർ ഉൾപ്പെടെയുള്ള പ്രതികൾ, പൊതുമുതൽ ദുരുപയോഗം ചെയ്തും വ്യാജ ഇടപാടുകൾ നടത്തിയും വൻതുക തട്ടിയെടുക്കുകയായിരുന്നു. ദുബായ്, അമേരിക്ക, കേമാൻ ഐലൻഡ്സ് എന്നിവിടങ്ങളിൽ വ്യാജ നിയമനടപടികളും ആർബിട്രേഷൻ നടപടികളും സൃഷ്ടിച്ച് ഫണ്ടിന്റെ ആസ്തികൾ കൈക്കലാക്കാൻ ഇവർ ശ്രമിച്ചു. 2016-ൽ ഒപ്പിട്ട ഒരു നിക്ഷേപ മാനേജ്മെന്റ് കരാർ ദുരുപയോഗം ചെയ്ത്, ദുബായ് ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്റർ കോടതികളിൽ അടിസ്ഥാനരഹിതമായ ക്ലെയിമുകൾ ഉന്നയിച്ചാണ് ഇവർ തട്ടിപ്പ് ആസൂത്രണം ചെയ്തതെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
അഭിഭാഷകനായ അബ്ദുള്ള അൽ കന്ദരി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ വൻ അഴിമതി പുറത്തുവന്നത്. സംശയാസ്പദമായ സാമ്പത്തിക നീക്കങ്ങളും വ്യാജ നിയമയുദ്ധങ്ങളും അദ്ദേഹം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയതോടെയാണ് വിശദമായ അന്വേഷണം നടന്നതും കേസ് കോടതിയിലെത്തിയതും. കുവൈറ്റിലെ പൊതുമേഖലാ സ്ഥാപനങ്ങളെ ലക്ഷ്യമിട്ട് നടന്ന ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പുകളിൽ ഒന്നാണിത്.





More Stories
കുവൈറ്റ് ഹവല്ലി, മുബാറക് അൽ കബീർ മേഖലകളിൽ സാങ്കേതിക തകരാറിനെ തുടർന്ന് വൈദ്യുതി മുടങ്ങി : പുനഃസ്ഥാപിക്കാൻ അടിയന്തര നടപടി
അപകടകരമായും അശ്രദ്ധമായും വാഹനമോടിച്ചയാളെ അറസ്റ്റ് ചെയ്ത് കുവൈറ്റ് ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് ; വാഹനം പിടിച്ചെടുത്ത് പൊളിച്ചുനീക്കി
കുവൈറ്റ് സിറ്റിയിൽ പാർപ്പിട സമുച്ചയത്തിൽ ഡ്രോൺ ആക്രമണത്തെ തുടർന്നുണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാക്കിയതായി ഫയർ ഫോഴ്സ് ; ആളപായമില്ല