കുവൈറ്റ് സിറ്റി: കഴിഞ്ഞ 24 മണിക്കൂറിനിടെ കുവൈറ്റ് വ്യോമാതിർത്തി ലക്ഷ്യമാക്കി ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണങ്ങളെ സായുധ സേന വിജയകരമായി പ്രതിരോധിച്ചതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. മന്ത്രാലയ വക്താവ് കേണൽ സ്റ്റാഫ് സൗദ് അബ്ദുൽ അസീസ് അൽ അത്വാൻ പുറത്തിറക്കിയ 50-ാം നമ്പർ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
പ്രതിരോധം ശക്തമാക്കി സായുധ സേന
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്തിന്റെ വ്യോമാതിർത്തിക്കുള്ളിൽ പ്രവേശിച്ച 7 ബാലിസ്റ്റിക് മിസൈലുകൾ, 2 ക്രൂയിസ് മിസൈലുകൾ, 26 ഡ്രോണുകൾ എന്നിവയാണ് കുവൈറ്റ് സൈന്യം കണ്ടെത്തി തകർത്തത്. നിലവിലുള്ള സുരക്ഷാ മാനദണ്ഡങ്ങൾ അനുസരിച്ച് സൈന്യം ഇവയെ കൃത്യമായി നേരിട്ടുവെന്ന് പ്രസ്താവനയിൽ പറയുന്നു.
ആക്രമണത്തെത്തുടർന്ന് മിന അൽ അഹമ്മദി റിഫൈനറിയിലെ ചില പ്രവർത്തന യൂണിറ്റുകളിൽ തീപിടുത്തമുണ്ടായി. കൂടാതെ, രാജ്യത്തെ ഒരു പ്രധാന വൈദ്യുതി-ജല ശുദ്ധീകരണ പ്ലാന്റിന് നേരെയും ആക്രമണമുണ്ടാവുകയും പ്ലാന്റിന്റെ ചില ഭാഗങ്ങൾക്ക് നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തു. എന്നാൽ, ഈ സംഭവങ്ങളിലൊന്നും ആർക്കും പരിക്കേറ്റിട്ടില്ല എന്നത് ആശ്വാസകരമാണ്.
ഫീൽഡ് ഓപ്പറേഷനുകൾ തുടരുന്നു
ആക്രമണത്തെത്തുടർന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വീണ സ്ഫോടക വസ്തുക്കളും അവശിഷ്ടങ്ങളും നീക്കം ചെയ്യുന്നതിനായി ലാൻഡ് ഫോഴ്സ് എഞ്ചിനീയറിംഗിന്റെ ബോംബ് ഡിസ്പോസൽ സ്ക്വാഡ് (Explosive Disposal Group) രംഗത്തുണ്ട്. ഇതിനോടകം ലഭിച്ച 22 പരാതികളിൽ ഇവർ നടപടി സ്വീകരിച്ചു. പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി വിപുലമായ പരിശോധനകൾ തുടരുകയാണ്.
രാജ്യത്തിന്റെ സുരക്ഷയും പൗരന്മാരുടെയും താമസക്കാരുടെയും ജീവനും സംരക്ഷിക്കുന്നതിനായി സായുധ സേന അതീവ ജാഗ്രതയിലാണെന്നും ഏത് സാഹചര്യത്തെയും നേരിടാൻ സൈന്യം സജ്ജമാണെന്നും കേണൽ സൗദ് അബ്ദുൽ അസീസ് അൽ അത്വാൻ കൂട്ടിച്ചേർത്തു.





More Stories
പുതുതായി അനുവദിച്ച എൻട്രി വിസകൾക്ക് കാലാവധി നീട്ടി നൽകില്ല : കുവൈറ്റ് ആഭ്യന്തര മന്ത്രാലയം
കുവൈറ്റ് അറേബ്യൻ ഗൾഫ് സ്ട്രീറ്റിൽ ഏപ്രിൽ 23 മുതൽ മേയ് 3 വരെ രണ്ട് ഘട്ടങ്ങളിലായി ഗതാഗത നിയന്ത്രണം
തൊഴിലാളികളുടെ ശമ്പളം കൃത്യസമയത്ത് നൽകണം ; തൊഴിലുടമകൾക്ക് കർശന നിർദ്ദേശവുമായി കുവൈറ്റ് മാൻപവർ അതോറിറ്റി