കുവൈറ്റ് സിറ്റി: മിഡിൽ ഈസ്റ്റിലെ നിലവിലെ സങ്കീർണ്ണമായ സാഹചര്യം കണക്കിലെടുത്ത് മാർച്ച് 9, 10, 11 തീയതികളിൽ നടക്കാനിരുന്ന സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ മാറ്റിവെച്ചതായി സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (CBSE) അറിയിച്ചു. കുവൈറ്റ് ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിലെയും ഇറാനിലെയും പരീക്ഷാർത്ഥികൾക്ക് ഈ തീരുമാനം ബാധകമാണ്.
മാർച്ച് 9 (തിങ്കൾ), മാർച്ച് 10 (ചൊവ്വാ), മാർച്ച് 11 (ബുധൻ) എന്നീ ദിവസങ്ങളിൽ നിശ്ചയിച്ചിരുന്ന പരീക്ഷകളാണ് ബോർഡ് താൽക്കാലികമായി മാറ്റിവെച്ചത് . ഈ പരീക്ഷകൾ എന്ന് നടത്തുമെന്ന കാര്യം പിന്നീട് പ്രഖ്യാപിക്കും.
കുവൈറ്റ്, സൗദി അറേബ്യ, യുഎഇ, ഒമാൻ, ഖത്തർ, ബഹ്റൈൻ, ഇറാൻ എന്നീ രാജ്യങ്ങളിലെ ബോർഡിന് കീഴിലുള്ള സ്കൂളുകൾക്കാണ് ഈ സർക്കുലർ അയച്ചിരിക്കുന്നത്.
മേഖലയിലെ സാഹചര്യം ബോർഡ് സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. മാർച്ച് 10-ന് (ചൊവ്വാഴ്ച) വീണ്ടും സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം, മാർച്ച് 12 മുതലുള്ള പരീക്ഷകൾ നടത്തുന്ന കാര്യത്തിൽ കൃത്യമായ തീരുമാനമെടുക്കുമെന്ന് പരീക്ഷാ കൺട്രോളർ ഡോ. സന്യം ഭരദ്വാജ് വ്യക്തമാക്കി.
പരീക്ഷാ മാറ്റവുമായി ബന്ധപ്പെട്ട ഔദ്യോഗിക അറിയിപ്പുകൾക്കായി വിദ്യാർത്ഥികളും രക്ഷിതാക്കളും അതാത് സ്കൂളുകളുമായി നിരന്തരം ബന്ധപ്പെടണമെന്ന് ബോർഡ് നിർദ്ദേശിച്ചു. മിഡിൽ ഈസ്റ്റിലെ സുരക്ഷാ സാഹചര്യങ്ങൾ മുൻനിർത്തിയാണ് പരീക്ഷകൾ മാറ്റാൻ ബോർഡ് തീരുമാനിച്ചതെന്നാണ് സൂചന.





More Stories
പുതുതായി അനുവദിച്ച എൻട്രി വിസകൾക്ക് കാലാവധി നീട്ടി നൽകില്ല : കുവൈറ്റ് ആഭ്യന്തര മന്ത്രാലയം
കുവൈറ്റ് അറേബ്യൻ ഗൾഫ് സ്ട്രീറ്റിൽ ഏപ്രിൽ 23 മുതൽ മേയ് 3 വരെ രണ്ട് ഘട്ടങ്ങളിലായി ഗതാഗത നിയന്ത്രണം
തൊഴിലാളികളുടെ ശമ്പളം കൃത്യസമയത്ത് നൽകണം ; തൊഴിലുടമകൾക്ക് കർശന നിർദ്ദേശവുമായി കുവൈറ്റ് മാൻപവർ അതോറിറ്റി