കുവൈറ്റ് സിറ്റി: കുവൈറ്റിലെ കത്തോലിക്കാ സഭയ്ക്കും വിശ്വാസി സമൂഹത്തിനും ചരിത്രനിമിഷം. അഹമ്മദിയിലെ പ്രസിദ്ധമായ ‘ഔർ ലേഡി ഓഫ് അറേബ്യ’ (Our Lady of Arabia) ദേവാലയത്തെ വത്തിക്കാൻ ‘മൈനർ ബസിലിക്ക’ പദവിയിലേക്ക് ഉയർത്തി. അറേബ്യൻ ഉപദ്വീപിൽ ഈ ഉന്നത പദവി ലഭിക്കുന്ന ആദ്യത്തെ കത്തോലിക്കാ ദേവാലയമാണിത്.
വെള്ളിയാഴ്ച നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയത്രോ പരോളിൻ പദവി പ്രഖ്യാപനം നടത്തി. നോർത്തേൺ അറേബ്യ അപ്പസ്തോലിക് വികാരി ബിഷപ്പ് അൽദോ ബെറാർഡി, വിവിധ രാജ്യങ്ങളുടെ നയതന്ത്ര പ്രതിനിധികൾ, കുവൈറ്റ് സർക്കാർ ഉദ്യോഗസ്ഥർ, സഭാനേതാക്കൾ എന്നിവർ ചടങ്ങിൽ സാക്ഷ്യം വഹിച്ചു.
കുവൈറ്റിലെ ഏറ്റവും പഴയ കത്തോലിക്കാ ദേവാലയങ്ങളിലൊന്നാണ് അഹമ്മദിയിലേത്. 1948-ൽ ഒരു ചെറിയ ചാപ്പലായി ആരംഭിച്ച ഈ ദേവാലയം, 1956-ൽ കുവൈറ്റ് ഓയിൽ കമ്പനിയുടെ (KOC) സഹകരണത്തോടെയാണ് ഇന്നത്തെ രീതിയിൽ നിർമ്മിക്കപ്പെട്ടത്. കുവൈറ്റിലെയും അയൽരാജ്യങ്ങളിലെയും ലക്ഷക്കണക്കിന് വരുന്ന പ്രവാസി വിശ്വാസികളുടെ പ്രധാന തീർത്ഥാടന കേന്ദ്രമാണിവിടം.
ആത്മീയവും ചരിത്രപരവും വാസ്തുവിദ്യാപരവുമായ പ്രാധാന്യമുള്ള ദേവാലയങ്ങൾക്കാണ് മാർപ്പാപ്പ ‘മൈനർ ബസിലിക്ക’ എന്ന പ്രത്യേക പദവി നൽകുന്നത്. വത്തിക്കാനുമായുള്ള നേരിട്ടുള്ള ബന്ധത്തെയും സഭയിലെ സവിശേഷമായ സ്ഥാനത്തെയുമാണ് ഇത് സൂചിപ്പിക്കുന്നത്. ഇതോടെ ഈ ദേവാലയം ലോകമെമ്പാടുമുള്ള പ്രശസ്തമായ ബസിലിക്കകളുടെ പട്ടികയിൽ ഇടംപിടിച്ചു.
ചടങ്ങിൽ സംസാരിച്ച കർദ്ദിനാൾ പിയത്രോ പരോളിൻ, കുവൈറ്റ് ഭരണകൂടം നൽകുന്ന പിന്തുണയെയും രാജ്യത്തെ മതസൗഹാർദ്ദ അന്തരീക്ഷത്തെയും പ്രശംസിച്ചു. വിശ്വാസികളുടെ പതിറ്റാണ്ടുകൾ നീണ്ട പ്രാർത്ഥനയുടെയും അർപ്പണത്തിന്റെയും ഫലമാണ് ഈ അംഗീകാരമെന്ന് അദ്ദേഹം പറഞ്ഞു. കുവൈറ്റ് സിറ്റിയിലെ ഹോളി ഫാമിലി കത്തീഡ്രലിൽ നടന്ന പ്രത്യേക കുർബാനയിലും കർദ്ദിനാൾ മുഖ്യകാർമ്മികത്വം വഹിച്ചു.
മലയാളികൾ ഉൾപ്പെടെയുള്ള പതിനായിരക്കണക്കിന് ഇന്ത്യൻ പ്രവാസികൾക്ക് ഈ പുതിയ പദവി വലിയ ആവേശമാണ് പകർന്നിരിക്കുന്നത്.








More Stories
ഗൾഫ് രാജ്യങ്ങളിൽ സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷകൾ റദ്ദാക്കി; പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ മാറ്റിവെച്ചു
ഇന്ത്യൻ മുസ്ലിം സംഘടനകളുടെ ഐക്യവേദിയായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ അസ്സോസിയേഷൻസ് (FIMA) റമദാൻ ഖബ്ക്ക സംഘടിപ്പിച്ചു.
കുവൈറ്റിൽ വിസ കാലാവധി നീട്ടി; സന്ദർശക വിസകൾക്ക് ഒരു മാസത്തെയും പ്രവാസികൾക്ക് മൂന്ന് മാസത്തെയും ഇളവ്