കുവൈറ്റിലെ ഇന്ത്യൻ എംബസിയിൽ കേരളം പിറവി ദിനം ആഘോഷിച്ചു. നവംബർ 15 ന് വെള്ളിയാഴ്ച സായാഹ്നത്തിൽ ഇന്ത്യൻ എംബസി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച വൈവിധ്യമാർന്ന പരിപാടികൾ കേരള പിറവി ദിന ആഘോഷങ്ങൾക്ക് മിഴിവേകി. 1956ലെ സംസ്ഥാന പുനഃസംഘടനാ നിയമത്തിൻ്റെ അടിസ്ഥാനത്തിൽ കേരള സംസ്ഥാനം രൂപീകൃതമായതിനെതുടർന്നാണ് എല്ലാ വർഷവും നവംബർ 01-ന് കേരള പിറവി ദിനമായി ആഘോഷിച്ചു വരുന്നത്.
കുവൈറ്റ് മലയാളി സമൂഹത്തിൽ നിന്നുള്ള വിവിധ അസോസിയേഷനുകൾ അതത് ജില്ലകളിലെ പരമ്പരാഗതവും സാംസ്കാരികവും നാടോടി രീതിയിലുമുള്ള വ്യത്യസ്ത കലാ പ്രകടനങ്ങൾ അവതരിപ്പിച്ചു. പരമ്പരാഗത ആയോധനകലയായ കളരിപ്പയറ്റും അനുഷ്ഠാന കലാരൂപമായ തെയ്യവും തുടർന്ന് പൂരം ഉത്സവത്തോടെ പരമ്പരാഗത ചെണ്ട താളത്തോടെയാണ് പരിപാടികൾ ആരംഭിച്ചത്. തിരുവാതിര, കേരളനടനം, നടവിളി, മാർഗംകളി, ദഫ് മുട്ട്, കോൽക്കളി, കൊളുന്ത് പാട്ട്, വള്ളംകളി, ഒപ്പന, ഗസൽ എന്നിവ ഉൾപ്പെടുന്ന കേരളത്തിന്റെ വിവിധ കലാരൂപങ്ങൾ അവതരിപ്പിക്കപ്പെട്ടു.
മഹാരാജ മാർത്താണ്ഡവർമ്മ, പഴശ്ശിരാജ, കുഞ്ഞാലി മരക്കാർ, ആനി മസ്‌കരീൻ, ദാക്ഷായണി നാരായണൻ, അമ്മു സ്വാമിനാഥൻ, ഹെർമൻ ഗുണ്ടർട്ട് തുടങ്ങിയ ചരിത്രപ്രസിദ്ധമായ കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്ന സ്‌കിറ്റുകളും മോണോലോഗുകളും തികച്ചും വ്യത്യസ്തതയാർന്ന അനുഭവങ്ങളായി. വൈവിധ്യമാർന്ന കേരളീയ കലാരൂപങ്ങൾ വ്യത്യസ്തവും നവീനവുമായ രീതിയിൽ അവതിപ്പിച്ച വിവിധ കലാപ്രകടനങ്ങൾ നടത്തിയവരെയും പരിപാടികൾക്ക് നേതൃത്വം നല്കിയവരെയും ബഹു അംബാസിഡർ ഡോ: ആദർശ് സ്വൈക അഭിനന്ദിച്ചു.





More Stories
പുതുതായി അനുവദിച്ച എൻട്രി വിസകൾക്ക് കാലാവധി നീട്ടി നൽകില്ല : കുവൈറ്റ് ആഭ്യന്തര മന്ത്രാലയം
കുവൈറ്റ് അറേബ്യൻ ഗൾഫ് സ്ട്രീറ്റിൽ ഏപ്രിൽ 23 മുതൽ മേയ് 3 വരെ രണ്ട് ഘട്ടങ്ങളിലായി ഗതാഗത നിയന്ത്രണം
തൊഴിലാളികളുടെ ശമ്പളം കൃത്യസമയത്ത് നൽകണം ; തൊഴിലുടമകൾക്ക് കർശന നിർദ്ദേശവുമായി കുവൈറ്റ് മാൻപവർ അതോറിറ്റി