ന്യൂസ് ബ്യൂറോ,കുവൈറ്റ്
കുവൈറ്റ് സിറ്റി: ഐക്യരാഷ്ട്രസഭ (യു.എൻ) മനുഷ്യാവകാശ കൗൺസിലിലേക്ക് കുവൈറിനെ തെരഞ്ഞെടുത്തു. കുവൈറ്റ് അടക്കം 15 പുതിയ രാജ്യങ്ങളെയാണ് കഴിഞ്ഞ ദിവസം തെരഞ്ഞെടുത്തത്. അതേസമയം, പെറുവിനും റഷ്യക്കും അവസരം ലഭിച്ചില്ല.
കുവൈറ്റ്, അൽബേനിയ, ബ്രസീൽ, ബൾഗേറിയ, ബുറുണ്ടി, ചൈന, ഐവറി കോസ്റ്റ്, ക്യൂബ, ഡൊമിനിക്കൻ റിപ്പബ്ലിക്, ഫ്രാൻസ്, ഘാന, ഇന്തോനേഷ്യ, ജപ്പാൻ, മലാവി, നെതർലൻഡ്സ് എന്നിവയാണ് പുതിയ രാജ്യങ്ങൾ. 2024 ജനുവരി ഒന്നു മുതൽ മൂന്നുവർഷത്തേക്കാണ് അംഗത്വം. തെരഞ്ഞെടുപ്പിനുശേഷം യു.എൻ അസംബ്ലി പ്രസിഡന്റ് ഡെന്നിസ് ഫ്രാൻസിസാണ് രാജ്യങ്ങളെ പ്രഖ്യാപിച്ചത്. ചൈന, ഐവറി കോസ്റ്റ്, ക്യൂബ, ഫ്രാൻസ്, മലാവി എന്നീ രാജ്യങ്ങൾ രണ്ടാം തവണയും വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.
ആഗോളതലത്തിൽ മൗലിക സ്വാതന്ത്ര്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിനും മുന്നോട്ടുകൊണ്ടുപോകുന്നതിനുമുള്ള ഉത്തരവാദിത്തം വഹിക്കുന്ന യു.എന്നിന്റെ പ്രധാന ബോഡിയാണ് മനുഷ്യാവകാശ കൗൺസിൽ. 2006ൽ രൂപവത്കരിച്ച മനുഷ്യാവകാശ കൗൺസിലിൽ 47 അംഗരാജ്യങ്ങൾ ഉൾപ്പെടുന്നു. രഹസ്യ ബാലറ്റിലൂടെയാണ് തെരഞ്ഞെടുപ്പ്.
ഭൂമിശാസ്ത്രപരമായ പ്രാതിനിധ്യം ഉറപ്പാക്കുന്നതിന് ആഫ്രിക്ക (13), ഏഷ്യ-പസഫിക് (13), കിഴക്കൻ യൂറോപ്യൻ (ആറ്), ലാറ്റിനമേരിക്കൻ, കരീബിയൻ (എട്ട്), പടിഞ്ഞാറൻ യൂറോപ്യൻ, മറ്റുള്ളവ (ഏഴ്) എന്നിങ്ങനെ അംഗത്വം നിശ്ചയിച്ചിട്ടുണ്ട്.





More Stories
പുതുതായി അനുവദിച്ച എൻട്രി വിസകൾക്ക് കാലാവധി നീട്ടി നൽകില്ല : കുവൈറ്റ് ആഭ്യന്തര മന്ത്രാലയം
കുവൈറ്റ് അറേബ്യൻ ഗൾഫ് സ്ട്രീറ്റിൽ ഏപ്രിൽ 23 മുതൽ മേയ് 3 വരെ രണ്ട് ഘട്ടങ്ങളിലായി ഗതാഗത നിയന്ത്രണം
തൊഴിലാളികളുടെ ശമ്പളം കൃത്യസമയത്ത് നൽകണം ; തൊഴിലുടമകൾക്ക് കർശന നിർദ്ദേശവുമായി കുവൈറ്റ് മാൻപവർ അതോറിറ്റി