കുവൈറ്റ് സിറ്റി: കുവൈറ്റിലെ ബാങ്കിംഗ് മേഖലയിൽ പ്രവാസികൾക്ക് വലിയ ആശ്വാസം നൽകുന്ന പുതിയ പരിഷ്കാരം. വിദേശി താമസക്കാർക്ക് നൽകി വരുന്ന വ്യക്തിഗത വായ്പകളുടെ (Personal Loans) നിബന്ധനകളിൽ ഇളവ് വരുത്താനും വായ്പാ പരിധി ഉയർത്താനും പ്രമുഖ ബാങ്കുകൾ തീരുമാനിച്ചു. ഇതനുസരിച്ച് ഉയർന്ന ശമ്പളമുള്ള പ്രവാസികൾക്ക് 70,000 കുവൈറ്റ് ദീനാർ (ഏകദേശം 1.9 കോടി രൂപ) വരെ ഇനി വായ്പയായി ലഭിക്കും.
2023 മുതൽ വ്യക്തിഗത വായ്പകളിൽ ഉണ്ടായ കുറവ് പരിഹരിക്കാനും വിപണിയിൽ കൂടുതൽ ഉണർവ് നൽകാനുമാണ് ബാങ്കുകളുടെ ഈ നീക്കം. നേരത്തെ ചെറുകിട ബാങ്കുകൾ മാത്രമാണ് പ്രവാസികൾക്ക് വായ്പ നൽകുന്നതിൽ താൽപ്പര്യം കാട്ടിയിരുന്നത്. എന്നാൽ ഇപ്പോൾ പ്രമുഖ ബാങ്കുകളും ഈ രംഗത്ത് മത്സരബുദ്ധിയോടെ മുന്നോട്ട് വരികയാണ്.
പുതിയ വായ്പാ മാനദണ്ഡങ്ങൾ താഴെ പറയുന്നവയാണ്:
- 70,000 ദീനാർ വരെ: 3,000 ദീനാറോ അതിൽ കൂടുതലോ ശമ്പളമുള്ള പ്രവാസികൾക്ക് പരമാവധി 70,000 ദീനാർ വരെ വായ്പ ലഭിക്കും.
- 50,000 ദീനാർ വരെ: 1,500 ദീനാറിന് മുകളിൽ ശമ്പളമുള്ളവർക്ക് 50,000 ദീനാർ വരെ വായ്പയ്ക്ക് അർഹതയുണ്ടാകും.
- 15,000 ദീനാർ വരെ: കുറഞ്ഞ ശമ്പള പരിധി 600 ദീനാറായി നിശ്ചയിച്ചു. ഇവർക്ക് 15,000 ദീനാർ വരെ വായ്പ ലഭിക്കാം.
നിബന്ധനകൾ: തിരിച്ചടവ് തുക (Monthly Installment) മാസശമ്പളത്തിന്റെ 40 ശതമാനത്തിൽ കൂടാൻ പാടില്ലെന്ന സെൻട്രൽ ബാങ്ക് നിയമം കർശനമായി പാലിക്കണം. ഏഴ് വർഷം വരെയാണ് വായ്പകളുടെ തിരിച്ചടവ് കാലാവധി. ജോലിയിലെ സ്ഥിരത, കമ്പനിയുടെ സാമ്പത്തിക ഭദ്രത, സർവീസ് ആനുകൂല്യങ്ങൾ (End of service benefits) എന്നിവ പരിശോധിച്ചായിരിക്കും വായ്പകൾ അനുവദിക്കുക.
സർക്കാർ ജീവനക്കാർ, ഡോക്ടർമാർ, നഴ്സുമാർ, എഞ്ചിനീയർമാർ, അധ്യാപകർ തുടങ്ങിയ പ്രൊഫഷണലുകൾക്ക് വായ്പാ മുൻഗണന ലഭിക്കും. ഭവന നിർമ്മാണം, അറ്റകുറ്റപ്പണികൾ തുടങ്ങിയ ആവശ്യങ്ങൾക്കായി 25,000 ദീനാർ എന്ന സാധാരണ പരിധിയും കടന്ന് 70,000 ദീനാർ വരെ നൽകാൻ ബാങ്കുകൾ തയ്യാറാകുന്നത് പ്രവാസികൾക്ക് വലിയ ഗുണകരമാകും.
വിദേശ നിക്ഷേപകർക്കും വസ്തു ഉടമകൾക്കും സിവിൽ ഐഡി കാലാവധി ദീർഘിപ്പിച്ചു നൽകാനുള്ള സർക്കാർ തീരുമാനം ബാങ്കുകൾക്ക് പ്രവാസികളിലുള്ള വിശ്വാസം വർദ്ധിപ്പിക്കാൻ കാരണമായിട്ടുണ്ട്. വായ്പാ നടപടികൾ ലളിതമാക്കുന്നതിന്റെ ഭാഗമായി കുറഞ്ഞ തുകയ്ക്കുള്ള വായ്പകൾ ബാങ്കുകളുടെ മൊബൈൽ ആപ്ലിക്കേഷനുകൾ വഴി തന്നെ ലഭ്യമാക്കുമെന്നും അധികൃതർ അറിയിച്ചു.








More Stories
ഗൾഫ് രാജ്യങ്ങളിൽ സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷകൾ റദ്ദാക്കി; പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ മാറ്റിവെച്ചു
ഇന്ത്യൻ മുസ്ലിം സംഘടനകളുടെ ഐക്യവേദിയായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ അസ്സോസിയേഷൻസ് (FIMA) റമദാൻ ഖബ്ക്ക സംഘടിപ്പിച്ചു.
കുവൈറ്റിൽ വിസ കാലാവധി നീട്ടി; സന്ദർശക വിസകൾക്ക് ഒരു മാസത്തെയും പ്രവാസികൾക്ക് മൂന്ന് മാസത്തെയും ഇളവ്