ലഹരി മരുന്ന് വ്യാപനത്തിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായി, കുവൈറ്റ് ആഭ്യന്തര മന്ത്രാലയത്തിന്റെ ക്രിമിനൽ സെക്യൂരിറ്റി വിഭാഗവും ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് നാർക്കോട്ടിക്‌സ് കൺട്രോളും ചേർന്ന് നടത്തിയ അന്വേഷണത്തിൽ, ഇന്ത്യക്കാരൻ പിടിയിലായി. സൽവ പ്രദേശത്ത് നടത്തിയ റെയ്ഡിൽ, പ്രതിയുടെ കൈയിൽ നിന്ന് ഏകദേശം 8 കിലോഗ്രാം ഹെറോയിൻ, 2 കിലോഗ്രാം ക്രിസ്റ്റൽ മെത്ത് എന്നിവയും ലഹരി മരുന്ന് തൂക്കാൻ ഉപയോഗിക്കുന്ന രണ്ട് പ്രിസിഷൻ സ്കെയിൽ എന്നിവ പിടിച്ചെടുത്തു .
പ്രതിയെ നിരീക്ഷിച്ച് നടത്തിയ ഫീൽഡ് അന്വേഷണങ്ങൾക്കൊടുവിലാണ് അറസ്റ്റ് നടത്തിയത്. അന്വേഷണത്തിൽ, വിദേശത്തുള്ള കൂട്ടാളികളിൽ നിന്ന് നിർദ്ദേശങ്ങൾ ലഭിച്ച് ലഹരി മരുന്ന് കുവൈത്തിൽ വിതരണം ചെയ്യാൻ ശ്രമിച്ചിരുന്നുവെന്ന് പ്രതി സമ്മതിച്ചു. പ്രതിയെയും പിടിച്ചെടുത്ത ലഹരി മരുന്നുകളും നാർക്കോട്ടിക്‌സ് പ്രോസിക്യൂഷന് കൈമാറി, നിയമാനുസൃത നടപടികൾ സ്വീകരിച്ചു.
കുവൈത്തിൽ ലഹരി മരുന്ന് കേസുകളിൽ കർശനമായ ശിക്ഷകൾ നടപ്പിലാക്കപ്പെടുന്നു. 2023-ൽ മാത്രം, ലഹരി മരുന്ന് കേസുകളിൽ 12 പേർക്ക് മരണശിക്ഷ വിധിച്ചുവെന്നും 59 പേർക്ക് ജീവപര്യന്തം ശിക്ഷ ലഭിച്ചുവെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു .
ഇന്ത്യൻ എംബസിയുടെ റിപ്പോർട്ട് പ്രകാരം, കുവൈത്തിലെ സെൻട്രൽ ജയിലിൽ ശിക്ഷ അനുഭവിക്കുന്ന ഇന്ത്യക്കാരിൽ 60 ശതമാനത്തോളം പേരും ലഹരി മരുന്ന് കേസുകളിലാണ് . എംബസി, കുവൈത്തിൽ താമസിക്കുന്നവരെയും യാത്ര ചെയ്യാനിരിക്കുന്നവരെയും ലഹരി മരുന്നുമായി ബന്ധപ്പെട്ട നിയമങ്ങൾ കർശനമായി പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകി. അപരിചിതരിൽ നിന്ന് പാഴ്സൽ സ്വീകരിക്കരുതെന്നും, യാത്രക്കിടെ ബാഗുകൾ നിരീക്ഷണത്തിൽ വെക്കണമെന്നും എംബസി ഉപദേശിക്കുന്നു.
കുവൈത്തിലെ ആഭ്യന്തര മന്ത്രാലയം ലഹരി മരുന്ന് വ്യാപാരത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതായി അറിയിച്ചു. ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ നിയമപരമായ നടപടികൾ തുടരുമെന്നും മന്ത്രാലയം വ്യക്തമാക്കി.
More Stories
സ്വദേശികൾക്കും പ്രവാസികൾക്കും വലിയപെരുന്നാൾ ആശംസകൾ നേർന്ന് കുവൈറ്റ് അമീർ
താമസ / തൊഴിൽ വിസ സംബന്ധിച്ച പരാതികളും വിവരങ്ങളും സ്വീകരിക്കുന്നതിനായി 24/7 ഹോട്ട്ലൈൻ സേവനം ആരംഭിച്ച് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം
ട്രാക്ക് വനിതാവേദി പായസ മത്സരവും നോർക്ക പ്രവാസി ബോധവൽക്കരണവും സംഘടിപ്പിച്ചു .