കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രവാസികൾക്ക് വ്യക്തിഗത ആവശ്യങ്ങൾക്കായി സ്വന്തം പേരിൽ മൂന്ന് വാഹനങ്ങൾ വരെ രജിസ്റ്റർ ചെയ്യാൻ അനുമതി നൽകിക്കൊണ്ട് ആഭ്യന്തര മന്ത്രാലയം പുതിയ ഉത്തരവിറക്കി. നിലവിൽ ഒരു പ്രവാസിക്ക് സ്വന്തം പേരിൽ ഒരു വാഹനം മാത്രമേ രജിസ്റ്റർ ചെയ്യാൻ അനുവാദമുണ്ടായിരുന്നുള്ളൂ. ഈ നിയന്ത്രണത്തിലാണ് ഇപ്പോൾ മന്ത്രാലയം ഇളവ് വരുത്തിയിരിക്കുന്നത്.
ട്രാഫിക് ബോധവൽക്കരണ വിഭാഗം അസിസ്റ്റന്റ് ഡയറക്ടർ ലഫ്റ്റനന്റ് കേണൽ അബ്ദുല്ല ബൂഹസ്സാനാണ് പുതിയ പരിഷ്കാരം സംബന്ധിച്ച വിവരം മാധ്യമങ്ങളെ അറിയിച്ചത്. പ്രവാസികൾക്ക് സ്വന്തമാക്കാൻ കഴിയുന്ന മൂന്ന് വാഹനങ്ങളുടെ പരിധിയിൽ സാധാരണ കാറുകൾക്ക് പുറമെ മോട്ടോർ സൈക്കിളുകൾ, പിക്കപ്പ് ട്രക്കുകൾ എന്നിവയും ഉൾപ്പെടും.
പുതിയ നിബന്ധനകൾ ഇങ്ങനെ:
- വാഹനങ്ങളുടെ എണ്ണം: ഒരാൾക്ക് പരമാവധി മൂന്ന് വാഹനങ്ങൾ വരെ സ്വന്തം പേരിൽ കൈവശം വയ്ക്കാം.
- രജിസ്ട്രേഷൻ പുതുക്കൽ: നിലവിൽ മൂന്നിലധികം വാഹനങ്ങൾ സ്വന്തമായുള്ള പ്രവാസികൾക്ക് അവയുടെ രജിസ്ട്രേഷൻ (ദഫ്തർ) പുതുക്കുന്നതിന് തടസ്സമുണ്ടാകില്ല.
- പുതിയ രജിസ്ട്രേഷൻ: ഒരാളുടെ പേരിൽ മൂന്ന് വാഹനങ്ങൾ ഉണ്ടെങ്കിൽ, നാലാമതൊരു വാഹനം കൂടി പുതുതായി രജിസ്റ്റർ ചെയ്യാൻ അനുവദിക്കില്ല.
ഗതാഗത നിയമങ്ങളിൽ വരുത്തിയ ഈ മാറ്റം പ്രവാസി സമൂഹത്തിന് വലിയ ആശ്വാസമാണ് നൽകുന്നത്. കുടുംബാംഗങ്ങളുടെ ആവശ്യങ്ങൾക്കും മറ്റുമായി കൂടുതൽ വാഹനങ്ങൾ ആവശ്യമായി വരുന്നവർക്ക് ഈ തീരുമാനം ഏറെ ഗുണകരമാകും. അതേസമയം, വാഹനങ്ങൾ വാണിജ്യ ആവശ്യങ്ങൾക്കായി ദുരുപയോഗം ചെയ്യുന്നില്ലെന്ന് ഉറപ്പുവരുത്താൻ കർശന നിരീക്ഷണമുണ്ടാകുമെന്നും സൂചനയുണ്ട്.








More Stories
ഗൾഫ് രാജ്യങ്ങളിൽ സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷകൾ റദ്ദാക്കി; പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ മാറ്റിവെച്ചു
ഇന്ത്യൻ മുസ്ലിം സംഘടനകളുടെ ഐക്യവേദിയായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ അസ്സോസിയേഷൻസ് (FIMA) റമദാൻ ഖബ്ക്ക സംഘടിപ്പിച്ചു.
കുവൈറ്റിൽ വിസ കാലാവധി നീട്ടി; സന്ദർശക വിസകൾക്ക് ഒരു മാസത്തെയും പ്രവാസികൾക്ക് മൂന്ന് മാസത്തെയും ഇളവ്