കുവൈറ്റ് സിറ്റി: ജലീബ് അൽ ഷുയൂഖ് പ്രദേശത്തെ സുരക്ഷാഭീഷണിയുയർത്തുന്നതും താമസയോഗ്യമല്ലാത്തതുമായ പത്ത് കെട്ടിടങ്ങൾ അടുത്ത ആഴ്ച മുതൽ പൊളിച്ചുനീക്കാൻ കുവൈറ്റ് മുനിസിപ്പാലിറ്റി തീരുമാനിച്ചു. പ്രദേശത്തെ നിയമലംഘനങ്ങൾ തടയുന്നതിനും നഗരസൗന്ദര്യം വീണ്ടെടുക്കുന്നതിനുമായി രൂപീകരിച്ച പ്രത്യേക സമിതിയുടെ നേതൃത്വത്തിലാണ് നടപടി.
ജലീബിലെ ബ്ലോക്ക് 13-ൽ സ്ഥിതി ചെയ്യുന്ന അതീവ അപകടാവസ്ഥയിലുള്ള കെട്ടിടങ്ങളാണ് ആദ്യഘട്ടത്തിൽ നീക്കം ചെയ്യുന്നത്. ഈ കെട്ടിടങ്ങൾ ഏതുനിമിഷവും തകർന്നു വീഴാൻ സാധ്യതയുണ്ടെന്നും പൊതുജനങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും മുനിസിപ്പാലിറ്റി അധികൃതർ നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു.
കെട്ടിടങ്ങൾ പൊളിച്ചുനീക്കാൻ ഉടമകൾക്ക് നേരത്തെ തന്നെ നോട്ടീസ് നൽകിയിരുന്നു. എന്നാൽ അനുവദിച്ച സമയപരിധിക്കുള്ളിൽ ഉടമകൾ നടപടി സ്വീകരിക്കാത്തതിനെത്തുടർന്നാണ് മുനിസിപ്പാലിറ്റി നേരിട്ട് പൊളിക്കൽ നടപടികളിലേക്ക് കടക്കുന്നത്. ഇതിനായുള്ള കരാർ നടപടികൾ പൂർത്തിയായതായും മുനിസിപ്പാലിറ്റി അറിയിച്ചു.
ജലീബ് അൽ ഷുയൂഖിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും അനധികൃത താമസസ്ഥലങ്ങൾ ഇല്ലാതാക്കുന്നതിനുമായി സർക്കാർ നടപ്പിലാക്കുന്ന വിപുലമായ ശുദ്ധീകരണ പദ്ധതിയുടെ ഭാഗമാണിത്. മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ എൻജിനീയർ സൗദ് അൽ ദബ്ബൂസിന്റെ മേൽനോട്ടത്തിലാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. വരും ആഴ്ചകളിൽ കൂടുതൽ പഴക്കമുള്ള കെട്ടിടങ്ങൾക്കെതിരെ സമാനമായ നടപടികൾ ഉണ്ടായേക്കുമെന്നും സൂചനയുണ്ട്.
പൊളിക്കൽ നടപടികൾക്കിടയിൽ സുരക്ഷാ ക്രമീകരണങ്ങൾ ഉറപ്പാക്കാൻ ആഭ്യന്തര മന്ത്രാലയത്തിന്റെ സഹായവും മുനിസിപ്പാലിറ്റി തേടിയിട്ടുണ്ട്. പ്രദേശത്തെ ഗതാഗത തടസ്സങ്ങൾ ഒഴിവാക്കാനും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും കർശന നിർദ്ദേശങ്ങളാണ് നൽകിയിരിക്കുന്നത്.








More Stories
ഗൾഫ് രാജ്യങ്ങളിൽ സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷകൾ റദ്ദാക്കി; പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ മാറ്റിവെച്ചു
ഇന്ത്യൻ മുസ്ലിം സംഘടനകളുടെ ഐക്യവേദിയായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ അസ്സോസിയേഷൻസ് (FIMA) റമദാൻ ഖബ്ക്ക സംഘടിപ്പിച്ചു.
കുവൈറ്റിൽ വിസ കാലാവധി നീട്ടി; സന്ദർശക വിസകൾക്ക് ഒരു മാസത്തെയും പ്രവാസികൾക്ക് മൂന്ന് മാസത്തെയും ഇളവ്