ദുബായ് : കോവിഡ് കാലത്തെ പ്രതിസന്ധിയിൽ ഗർഭിണികൾ അടക്കമുള്ളവർക്ക് നാട്ടിൽ പോകാൻ വിമാനം അനുവദിക്കണം എന്നാവശ്യപ്പെട്ട് നിയമപോരാട്ടം നടത്തിയ കോഴിക്കോട് പേരാമ്പ്ര സ്വദേശി ജി.എസ് ആതിരയുടെ ഭർത്താവ് നിതിൻ ചന്ദ്രൻ (28) ദുബായിൽ മരിച്ചു. ദുബായ് ഇന്റർനാഷണൽ സിറ്റിയിലെ താമസസ്ഥലത്തുവെച്ച് തിങ്കളാഴ്ച പുലർച്ചെ ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് വിവരം. നേരത്തെ ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സ തേടിയിരുന്നതായി സുഹൃത്തുക്കൾ പറഞ്ഞു. സ്വകാര്യകമ്പനിയിൽ എഞ്ചിനീയറായിരുന്നു നിതിൻ. യു.എ.ഇയിൽ സജീവ സാമൂഹ്യപ്രവർത്തകനായിരുന്നു. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഗൾഫിലെ പോഷക സംഘടനയായ ഇൻകാസ് യൂത്ത് വിങ്ങിലും, ബ്ലെഡ് ഡോണേഴ്സ് കേരളയിലും സജീവഅംഗമായിരുന്നു. കോവിഡ് പ്രവർത്തനങ്ങളിലും രക്തദാന ക്യാമ്പുകളിലും പ്രവർത്തിച്ചുകൊണ്ടിരിക്കെയാണ് മരണം. ആറ് വർഷമായി ദുബായിലുണ്ട്. ഗർഭിണികൾ അടക്കമുള്ളവരെ നാട്ടിൽ പോകാൻ അനുവദിക്കണം എന്നാവശ്യപ്പെട്ട് ആതിര നടത്തിയ നിയമപോരാട്ടത്തിനൊടുവിൽ കോഴിക്കോട്ടേക്ക് പുറപ്പെട്ട ആദ്യവിമാനത്തിൽ പറക്കാനായത് വലിയ വാർത്തയായിരുന്നു. ജൂൺ അവസാനവാരം ആതിരയുടെ പ്രസവം നടക്കാനിരിക്കെയാണ് നിതിന്റെ മരണം. ദുബായ് പോലീസ് ഹെഡ് ക്വാട്ടേഴ്സ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
ഗര്‍ഭിണികളുടെ വിമാനയാത്രക്കായി നിയമപോരാട്ടം നടത്തിയ ആതിരയുടെ ഭര്‍ത്താവ് ദുബായില്‍ മരിച്ചു








More Stories
ദിവസങ്ങൾ നീണ്ട സംഘർഷാവസ്ഥക്കു ശേഷം വെടിനിർത്തൽ അംഗീകരിച്ച് ഇറാനും – ഇസ്രായേലും
ഖത്തർ അൽ ഉദൈദ് വ്യോമതാവള ആക്രമണത്തെ ശക്തമായ് അപലപിച്ച് കുവൈറ്റ് .
GCC ഏകീകൃത ടൂറിസ്റ്റ് വിസ: ഈ വർഷാവസാനത്തോടെ പ്രാബല്യത്തിൽ