കുവൈറ്റ് സിറ്റി: സഹകരണ സംഘങ്ങളുടെ (കോ-ഓപ്പറേറ്റീവ് സൊസൈറ്റി) സെൻട്രൽ മാർക്കറ്റുകളിലും ശാഖകളിലും ഒരു പർച്ചേസ് ഇൻവോയ്‌സിൽ പരമാവധി അഞ്ച് കാർട്ടൺ കുപ്പിവെള്ളം മാത്രം നൽകുന്ന നിബന്ധന കർശനമായി പാലിക്കണമെന്ന് കുവൈത്ത് സാമൂഹിക മന്ത്രാലയം നിർദ്ദേശം നൽകി. പൊതുജനങ്ങൾക്കിടയിൽ അനാവശ്യ ഭീതി പരത്തുന്നതും സാധനങ്ങൾ വാങ്ങിക്കൂട്ടുന്നതും തടയാനും, എല്ലാ ഉപഭോക്താക്കൾക്കും ന്യായമായ രീതിയിൽ കുടിവെള്ളം ലഭ്യമാക്കാനുമാണ് ഈ തീരുമാനം.
സാമൂഹിക, കുടുംബ, ശിശുക്ഷേമ മന്ത്രി ഡോ. അംഥാൽ അൽ ഹുവൈലയുടെ മേൽനോട്ടത്തിൽ, മന്ത്രാലയത്തിലെ കോ-ഓപ്പറേറ്റീവ് സെക്ടർ വഴി കൺസ്യൂമർ കോ-ഓപ്പറേറ്റീവ് സൊസൈറ്റികളുടെ യൂണിയനാണ് (യൂണിയൻ ഓഫ് കൺസ്യൂമർ കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ്) നിർദ്ദേശം കൈമാറിയത്. എല്ലാ സഹകരണ സംഘങ്ങളും യാതൊരു ഇളവുകളുമില്ലാതെ ഈ നിബന്ധന നടപ്പിലാക്കണം. അനാവശ്യമായി വലിയ അളവിൽ കുപ്പിവെള്ളം വാങ്ങിക്കൂട്ടുന്നത് വിപണിയിൽ കൃത്രിമ ക്ഷാമഭീതി സൃഷ്ടിക്കുമെന്നും ഔട്ട്‌ലെറ്റുകളിൽ അനാവശ്യ തിരക്കിന് കാരണമാകുമെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.
അതേസമയം, രാജ്യത്ത് കുപ്പിവെള്ളത്തിന് യാതൊരുവിധ ഉൽപ്പാദന ക്ഷാമവുമില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി. വാട്ടർ ഫാക്ടറികൾ ആവശ്യത്തിന് വെള്ളം ഉൽപ്പാദിപ്പിക്കുകയും വിപണിയിൽ തടസ്സമില്ലാതെ എത്തിക്കുകയും ചെയ്യുന്നുണ്ട്. പൂർണ്ണമായും മുൻകരുതൽ നടപടിയുടെ ഭാഗമായാണ് ഈ നിയന്ത്രണം. നിയമലംഘനങ്ങൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും, പൊതുജനങ്ങൾ ആവശ്യമുള്ളത് മാത്രം വാങ്ങുകയും വ്യാജ അഭ്യൂഹങ്ങൾ പ്രചരിപ്പിക്കാതിരിക്കുകയും ചെയ്യണമെന്ന് മന്ത്രാലയം അഭ്യർത്ഥിച്ചു.





More Stories
കുവൈറ്റ് സിറ്റിയിൽ നിന്ന് അഹമ്മദിയിലേക്ക് പോകുന്ന മഗ്രബ് എക്സ്പ്രസ്വേയിൽ ഒരു മാസത്തേക്ക് ഗതാഗത നിയന്ത്രണം ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ്
ഭീകരവാദ സംഘത്തെ പിടികൂടിയെന്ന വാർത്ത വ്യാജം : സോഷ്യൽ മീഡിയ പ്രചാരണം തള്ളി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം
ഇറാനെതിരായ സൈനിക നടപടിയിൽ പങ്കാളിയായിട്ടില്ല : വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് തള്ളി കുവൈറ്റ്