കുവൈറ്റ് സിറ്റി: കുവൈറ്റിൽ നിന്നുള്ള വിമാനയാത്രക്കാർ നേരിടുന്ന അതിരൂക്ഷമായ യാത്രാപ്രതിസന്ധിക്ക് ആശ്വാസമേകി ഭാരതീയ പ്രവാസി പരിഷത്ത് കുവൈറ്റിന്റെ സന്നദ്ധ ഇടപെടൽ. ടിക്കറ്റ് നിരക്കിലെ അനിയന്ത്രിതമായ വർദ്ധനവും വിമാനങ്ങളുടെ ലഭ്യതക്കുറവും കാരണം ദുരിതത്തിലായ സാധാരണ പ്രവാസികൾക്ക് കൈത്താങ്ങായി സംഘടന ഒരുക്കിയ പ്രത്യേക യാത്രാ സൗകര്യത്തിലെ ആദ്യ സംഘം കുവൈറ്റിൽ നിന്നും യാത്ര തിരിച്ചു. ഇൻഡിഗോ എയർലൈൻസുമായി സഹകരിച്ച് സൗദി അറേബ്യ വഴി ട്രാൻസിറ്റ് വിസയിലാണ് കൊച്ചിയിലേക്കുള്ള ഈ യാത്ര ക്രമീകരിച്ചിരിക്കുന്നത്.
നിലവിലെ യാത്രാപ്രശ്നങ്ങൾ പരിഗണിച്ച് ഇന്ത്യൻ എംബസിയുടെ സജീവമായ ഇടപെടലിലൂടെയാണ് യാത്രക്കാർക്ക് ആവശ്യമായ ട്രാൻസിറ്റ് വിസ ലഭ്യമാക്കിയത്. അടിയന്തിര ചികിത്സാ ആവശ്യങ്ങൾക്കും മറ്റ് അപ്രതീക്ഷിത സാഹചര്യങ്ങൾക്കുമായി നാട്ടിലെത്തേണ്ട ഇരുപതോളം പേരാണ് ആദ്യ ഘട്ടത്തിൽ യാത്രയായത്. വരും ദിവസങ്ങളിൽ കൂടുതൽ ആളുകളെ സുരക്ഷിതമായി നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് ഭാരതീയ പ്രവാസി പരിഷത്ത് കുവൈറ്റ് ജനറൽ സെക്രട്ടറി ഹരി ബാലരാമപുരം അറിയിച്ചു.
ടിക്കറ്റ് നിരക്കിലെ വർദ്ധനവ് സാധാരണക്കാരായ പ്രവാസികൾക്ക് വലിയ ഭാരമായി മാറുന്ന സാഹചര്യത്തിൽ, ആ ബുദ്ധിമുട്ട് ലഘൂകരിക്കുക എന്നത് ഒരു സന്നദ്ധ സംഘടന എന്ന നിലയിൽ തങ്ങളുടെ കർത്തവ്യമാണെന്ന് ഭാരവാഹികൾ വ്യക്തമാക്കി. ഭാരതീയ പ്രവാസി പരിഷത്ത് പ്രസിഡന്റ് സുധീർ വി. മേനോൻ, ട്രഷറർ കൃഷ്ണകുമാർ, രാജ് ഭണ്ഠാരി, ജിനേഷ് എന്നിവർ യാത്രയുടെ ഏകോപനത്തിന് നേതൃത്വം നൽകി. അടിയന്തിര ഘട്ടങ്ങളിൽ പ്രവാസികൾക്ക് താങ്ങായി മാറുന്ന ഇത്തരം പ്രവർത്തനങ്ങൾ പ്രവാസി സമൂഹത്തിന് വലിയ ആശ്വാസമാണ് പകരുന്നത്.





More Stories
പുതുതായി അനുവദിച്ച എൻട്രി വിസകൾക്ക് കാലാവധി നീട്ടി നൽകില്ല : കുവൈറ്റ് ആഭ്യന്തര മന്ത്രാലയം
കുവൈറ്റ് അറേബ്യൻ ഗൾഫ് സ്ട്രീറ്റിൽ ഏപ്രിൽ 23 മുതൽ മേയ് 3 വരെ രണ്ട് ഘട്ടങ്ങളിലായി ഗതാഗത നിയന്ത്രണം
തൊഴിലാളികളുടെ ശമ്പളം കൃത്യസമയത്ത് നൽകണം ; തൊഴിലുടമകൾക്ക് കർശന നിർദ്ദേശവുമായി കുവൈറ്റ് മാൻപവർ അതോറിറ്റി