കുവൈറ്റ് സിറ്റി: മിഡിൽ ഈസ്റ്റിലെ നിലവിലെ സങ്കീർണ്ണമായ സാഹചര്യം കണക്കിലെടുത്ത് മാർച്ച് 9, 10, 11 തീയതികളിൽ നടക്കാനിരുന്ന സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ മാറ്റിവെച്ചതായി സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (CBSE) അറിയിച്ചു. കുവൈറ്റ് ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിലെയും ഇറാനിലെയും പരീക്ഷാർത്ഥികൾക്ക് ഈ തീരുമാനം ബാധകമാണ്.
മാർച്ച് 9 (തിങ്കൾ), മാർച്ച് 10 (ചൊവ്വാ), മാർച്ച് 11 (ബുധൻ) എന്നീ ദിവസങ്ങളിൽ നിശ്ചയിച്ചിരുന്ന പരീക്ഷകളാണ് ബോർഡ് താൽക്കാലികമായി മാറ്റിവെച്ചത് . ഈ പരീക്ഷകൾ എന്ന് നടത്തുമെന്ന കാര്യം പിന്നീട് പ്രഖ്യാപിക്കും.
കുവൈറ്റ്, സൗദി അറേബ്യ, യുഎഇ, ഒമാൻ, ഖത്തർ, ബഹ്‌റൈൻ, ഇറാൻ എന്നീ രാജ്യങ്ങളിലെ ബോർഡിന് കീഴിലുള്ള സ്കൂളുകൾക്കാണ് ഈ സർക്കുലർ അയച്ചിരിക്കുന്നത്.
മേഖലയിലെ സാഹചര്യം ബോർഡ് സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. മാർച്ച് 10-ന് (ചൊവ്വാഴ്ച) വീണ്ടും സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം, മാർച്ച് 12 മുതലുള്ള പരീക്ഷകൾ നടത്തുന്ന കാര്യത്തിൽ കൃത്യമായ തീരുമാനമെടുക്കുമെന്ന് പരീക്ഷാ കൺട്രോളർ ഡോ. സന്യം ഭരദ്വാജ് വ്യക്തമാക്കി.
പരീക്ഷാ മാറ്റവുമായി ബന്ധപ്പെട്ട ഔദ്യോഗിക അറിയിപ്പുകൾക്കായി വിദ്യാർത്ഥികളും രക്ഷിതാക്കളും അതാത് സ്കൂളുകളുമായി നിരന്തരം ബന്ധപ്പെടണമെന്ന് ബോർഡ് നിർദ്ദേശിച്ചു. മിഡിൽ ഈസ്റ്റിലെ സുരക്ഷാ സാഹചര്യങ്ങൾ മുൻനിർത്തിയാണ് പരീക്ഷകൾ മാറ്റാൻ ബോർഡ് തീരുമാനിച്ചതെന്നാണ് സൂചന.








More Stories
മിസൈല്‍ അവശിഷ്ടങ്ങള്‍ അപകടകരം ; അതീവ ജാഗ്രത പാലിക്കണമെന്ന് കുവൈറ്റ് ആര്‍മി ജനറല്‍ കമാന്‍ഡ്
യുദ്ധവാർത്തകളും ദൃശ്യങ്ങളും പങ്കുവെക്കരുത്; കർശന മുന്നറിയിപ്പുമായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം
ഗൾഫ് രാജ്യങ്ങളിൽ സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷകൾ റദ്ദാക്കി; പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ മാറ്റിവെച്ചു