കുവൈറ്റ് : പശ്ചിമേഷ്യൻ മേഖലയിലെ സംഘർഷാവസ്ഥ കാരണം കഴിഞ്ഞ മാർച്ചിൽ സിബിഎസ്ഇ പ്ലസ് ടു ബോർഡ് പരീക്ഷ എഴുതാൻ സാധിക്കാതെ പോയ ഗൾഫ് രാജ്യങ്ങളിലെ വിദ്യാർഥികൾക്കായി ബോർഡ് പ്രത്യേക പരീക്ഷ നടത്തുന്നു. സുപ്രീം കോടതി ഉത്തരവിനെത്തുടർന്നാണ് സിബിഎസ്ഇ നടപടി. യുഎഇ, ബഹ്‌റൈൻ, ഇറാൻ, കുവൈത്ത്, ഒമാൻ, ഖത്തർ, സൗദി അറേബ്യ എന്നീ രാജ്യങ്ങളിൽ നിന്നുള്ള റഗുലർ, പ്രൈവറ്റ് വിഭാഗങ്ങളിലെ പ്ലസ് ടു വിദ്യാർഥികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. പരീക്ഷയ്ക്ക് വിദ്യാർഥികളിൽ നിന്ന് പ്രത്യേക ഫീസൊന്നും ഈടാക്കില്ല.
മുമ്പ് പരീക്ഷ റദ്ദാക്കിയപ്പോൾ പ്രത്യേക മൂല്യനിർണയ രീതി (അസസ്‌മെന്റ് സ്കീം) അടിസ്ഥാനമാക്കിയായിരുന്നു ഫലം പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ഇതിൽ തൃപ്തിയില്ലാത്ത വിദ്യാർഥികൾ സമർപ്പിച്ച ഹർജിയിലാണ് സുപ്രീം കോടതിയുടെ ഇടപെടൽ. റദ്ദാക്കിയ 40 വിഷയങ്ങളിലാണ് (20 അക്കാദമിക്, 20 സ്കിൽ അധിഷ്ഠിത വിഷയങ്ങൾ) വീണ്ടും പരീക്ഷ നടക്കുന്നത്. ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, ഇക്കണോമിക്സ്, മാത്തമാറ്റിക്സ്, ബയോളജി, ഇംഗ്ലീഷ്, കംപ്യൂട്ടർ സയൻസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), ഡാറ്റാ സയൻസ് തുടങ്ങിയ പ്രധാന വിഷയങ്ങളും ബാങ്കിങ്, ടൂറിസം ഉൾപ്പെടെയുള്ള വൊക്കേഷനൽ വിഷയങ്ങളും ഇതിൽ ഉൾപ്പെടുന്നു.
പരീക്ഷയ്ക്കുള്ള ഓൺലൈൻ രജിസ്ട്രേഷൻ സെപ്റ്റംബർ 22 മുതൽ 26 വരെ സിബിഎസ്ഇ ഔദ്യോഗിക വെബ്‌സൈറ്റ് വഴി നടത്താം. യാതൊരു കാരണവശാലും തീയതി നീട്ടി നൽകില്ലെന്ന് ബോർഡ് വ്യക്തമാക്കി. മുൻപ് അനുവദിച്ച പരീക്ഷാ കേന്ദ്രങ്ങളിൽ വെച്ചുതന്നെയായിരിക്കും പരീക്ഷ. ഈ പരീക്ഷയിൽ ലഭിക്കുന്ന മാർക്കായിരിക്കും അന്തിമമായി കണക്കാക്കുക. ഇതിനുശേഷം ഫലപുനർനിർണയത്തിനോ തിരുത്തലുകൾക്കോ അവസരമുണ്ടാകില്ല. മാർച്ച് പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാതിരുന്നവർക്കും പൂർണ്ണമായും ഹാജരാകാതിരുന്നവർക്കും ഈ അവസരം ലഭിക്കില്ല.





More Stories
കുവൈറ്റ് ഫർവാനിയ ഗവർണറേറ്റിലെ മരുപ്രദേശത്ത് ഏഷ്യക്കാരനായ പ്രവാസിയെ മരിച്ച നിലയിൽ കണ്ടെത്തി
ഇൻകാസ് കുവൈത്ത് ഓണാഘോഷം ‘ഓണപ്പെരുമ 2026’ ഫ്ലയർ പ്രകാശനവും ഫുഡ് കൂപ്പൺ ഉദ്ഘാടനവും നടന്നു
തൃശൂർ സ്വദേശിയായ മലയാളി യുവാവ് കുവൈറ്റിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു